ജനുവരി 23 നേതാജി സുഭാഷ്‌ചന്ദ്രബോദിന്റെ ജന്മദിനമാണ്. ഈ വർഷമാവട്ടെ, അദ്ദേഹത്തിന് ഒരു പുരുഷായുസ്സ് തികയുകയാണ്… അതേ… 120 വയസ്സ് !
1897 ജനുവരി 23ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിൽ. ഒറീസ ഡിവിഷനിലെ കട്ടക്കിലാണ് അച്ഛൻ, അഭിഭാഷകനായ ജാനകീനാഥ് ബോസിന്റെയും, അമ്മ പ്രഭാവതിയുടെയും ഒൻപതാമത്തെ മകനായി അദ്ദേഹം ജനിക്കുന്നത്.
കൊൽക്കൊത്തയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസം ആരംഭിച്ച കാലം മുതൽ അവകാശസമരങ്ങളുടെ തീജ്വാല അദ്ദേഹത്തിന്റെ സിരകളിൽ സ്വാതന്ത്ര്യമോഹത്തിന്റെ ചൂടും ചൂരും പകർന്നിരുന്നുവെന്നു വേണം കരുതാൻ. ഭാരതത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ സ്വാതന്ത്ര്യവാഞ്ജയ്‌ക്കു കാവലാളാകുവാൻ, അവരെ മുന്നിൽ നിന്നു നയിക്കുവാൻ അദ്ദേഹം സിവിൽ സർവ്വീസിൽ ഉയർന്ന മാർക്കു നേടിയിട്ടും അതുപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയാണുണ്ടായത്. തുടർന്നിങ്ങോട്ട് സംഭവബഹുലമായ ജൈത്രയാത്ര…
ബ്രിട്ടീഷ് ഭരണത്തിന്റെ ഉരുക്കുമുഷ്ഠികളെ അതേ ഭാഷയിൽ, അതേ കരുത്തോടെ പ്രതിരോധിക്കണം എന്ന വീരോചിതമായ നിശ്ചയദാർഢ്യത്തോടെ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ച, സുഭാഷ് ചന്ദ്രബോസ് അല്ലാതെ ഇന്ത്യൻ യുവത്വത്തിന് വിപ്ലവത്തിന്റെ മാതൃകയാകുവാൻ മറ്റാർക്കാണ് യോഗ്യതയുളളത്? കടൽ കടന്നെത്തിയ വൈദേശികവും പ്രാകൃതവുമായ സംസ്കാരങ്ങൾക്കോ, അതിന്റെ വക്താക്കൾക്കോ, പ്രയോക്താക്കൾക്കോ ഒന്നും അവകാശപ്പെടാൻ കഴിയാത്ത നിശ്ചയദാർഢ്യവും, ലക്ഷ്യബോധവും, പ്രകാശവും നേതാജിയുടെ ജീവിതത്തിലും, പ്രവർത്തനങ്ങളിലും കാണാൻ കഴിയും.
സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളിൽ, ഗാന്ധിജിക്കു ശേഷം, നെഹ്‌റുവിനേക്കാൾ സ്വീകാര്യത നേടിയ മറ്റേതൊരു നേതാവുണ്ട്? ആ നേതൃപാടവം തന്നെയായിരുന്നില്ലേ അദ്ദേഹത്തെ ‘നേതാജി’യാക്കിയത്? ഒരു പക്ഷേ അതു തന്നെയാവില്ലേ, ഇന്നു ഭാരതത്തിന്റെ ദേശീയതയിൽ അഭിമാനം കൊളളുന്ന ഓരോ വ്യക്തിയും ഉത്കണ്ഠാപൂർവ്വം തിരയുന്ന നേതാജിയുടെ ദുരൂഹമായ തിരോധാനങ്ങൾക്കു പോലും വഴി വച്ചത്…
കൊടും ചതിയുടെ നീചഗണിതങ്ങളും, കൂടെപ്പിറപ്പിനെ ഒറ്റു കൊടുത്തതിന്റെ നേർസാക്ഷ്യങ്ങളായ കത്തിടപാടുകളും ഇക്കഴിഞ്ഞ വർഷങ്ങളിൽ ഭാരതീയന്റെ മനസ്സിൽ ഉടച്ചു വാർത്ത ചില തങ്കവിഗ്രഹങ്ങളുണ്ട്… അവ തങ്കത്തിൽപ്പൊതിഞ്ഞ ലോഹസങ്കരങ്ങൾ മാത്രമെന്നു കാട്ടിത്തന്നതും, ദുരൂഹമായ ആ മഹാത്മാവിന്റെ തിരോധാനത്തെ പിൻപറ്റിയുളള അന്വേഷണങ്ങൾ തന്നെയായിരുന്നില്ലേ…. അതുമല്ല, അപനിർമ്മിതമായ ചരിത്രാഖ്യായികകളുടെ, മാറാലമൂടിയ രേഖാഭണ്ഡാരങ്ങൾക്കിടയിൽ ഏതാണ്ട് ഏഴു പതിറ്റാണ്ടുകളോളം അടിച്ചമർത്തപ്പെട്ട സത്യങ്ങൾ ഇക്കഴിഞ്ഞ കാലങ്ങളിൽ നമ്മോട് സത്യത്തിന്റെ ഭാഷയിൽ സംസാരിച്ചു തുടങ്ങുന്നതും ധീരനായ ആ ദേശസ്നേഹി സഞ്ചരിച്ച കനൽവഴികളേക്കുറിച്ചു തന്നെയല്ലേ…
രാഷ്‌ട്രം മറക്കില്ലൊരിക്കലും, ആ ധീരദേശസ്നേഹിയെ, സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും മഹത്തായ ത്യാഗമനുഭവിച്ച യുഗപ്രഭാവനെ… ഭാരതത്തിന്റെ ആത്മാഭിമാനം തിരികെ നേടാൻ ജനലക്ഷങ്ങൾ അണിനിരന്ന മഹാസമരത്തിനു നെടുനായകത്വം വഹിച്ച, ഭാരതീയന്റെ സ്വാതന്ത്ര്യകാംക്ഷയ്‌ക്ക് ആയുധമേന്തി കാവൽ നിന്ന, കൊടും ചതി ബലിദാനിയാക്കിയ യഥാർഥ നേതാവിനെ…….
നേതാജിയുടെ ദീപ്തസ്മരണകൾക്കു മുൻപിൽ ജനം ടിവിയുടെ സാദരപ്രണാമം