ന്യൂഡൽഹി: ബുദ്ധമതത്തെ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ബുദ്ധമത നേതാവ് ഭിക്ഷു സംഘസേന. ബുദ്ധമതത്തിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസത്തെക്കുറിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി ബുദ്ധമത നേതാവ് രംഗത്തെത്തിയത്.
രാജ്യത്തെ ബുദ്ധമത സമുദായത്തിനായി പ്രധാനമന്ത്രി ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുൻ കാലങ്ങളിൽ ഭരിച്ചിരുന്ന ഒരു സർക്കാരും ബുദ്ധമതത്തെ സംരക്ഷിക്കുന്നതിനായി യാതൊന്നും ചെയ്തിട്ടില്ല. അവർ ഒരു പിന്തുണയും ഞങ്ങൾക്ക് നൽകിയിരുന്നില്ല. എന്നാൽ ഇന്ന് പ്രധാനമന്ത്രി എവിടെ പോയാലും ബുദ്ധമതത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് ബുദ്ധമതത്തിൽ വിശ്വാസമില്ലെന്ന് പറയുന്നത് തെറ്റാണെന്ന് ഹിമാചൽ പ്രദേശിലെ മറ്റൊരു ബുദ്ധ സന്യാസി നോർബു നേഗി പ്രതികരിച്ചു. നമ്മുടെ സമുദായത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ വളരെ പ്രശംസനീയമാണ്. പ്രധാനമന്ത്രി എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. മോദി സർക്കാർ ഞങ്ങളെ പല കാര്യങ്ങളിലും സഹായിക്കുന്നു. കൂടാതെ ഞങ്ങൾ നടത്തുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുവെന്ന് നേഗി പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബുദ്ധമതത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് മല്ലികാർജുൻ ഖാർഗെ വിവാദ പരാമർശങ്ങൾ നടത്തിയത്. ബുദ്ധമതം രാജ്യം അംഗീകരിച്ച മതമാണെന്നും എന്നാൽ പ്രധാനമന്ത്രി അതിൽ വിശ്വസിക്കുന്നില്ല എന്നാണ് ഖാർഗെ പറഞ്ഞത്.