ന്യൂഡൽഹി: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ഇന്ത്യ. രാജ്യങ്ങളുടെ വികസനവും അഭിവൃദ്ധിയും ഉറപ്പാക്കണമെങ്കിൽ ഭീകരതയെന്ന വിപത്തിനോട് യാതൊരു രീതിയിലും സന്ധി ചെയ്യരുതെന്നാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ ഇന്ത്യ പറഞ്ഞത്. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന എസ്‌സിഒ യോഗത്തിൽ പ്രതിരോധ സെക്രട്ടറി ഗിരിധർ അർമാനെയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ചർച്ചയിൽ, എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ തലത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഒരു പ്രോട്ടോക്കോളിലും ഒപ്പുവച്ചു. വസുധൈവ കുടുംബകം എന്ന ഇന്ത്യൻ ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയം നടപ്പാക്കുമെന്ന് യോഗത്തിന് ശേഷം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് മികവുറ്റതാക്കാനാണ് തീരുമാനം.
എസ്‌സിഒ മേഖലയിൽ സമാധാനവും സുസ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചു. ഇതിനായി ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു. വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുൻപാകെ ഇന്ത്യ വച്ച നിർദേശത്തെ കുറിച്ചും യോഗത്തിനിടെ ഗിരിധർ പരാമർശിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും വളർച്ചയും മുൻനിർത്തിക്കൊണ്ട് നടപ്പാക്കേണ്ട ആശയങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.