ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുസ്ലീം അഭയാർത്ഥിനിരോധനത്തെ സ്വാഗതം ചെയ്ത് ജനതാദൾ യുണൈറ്റഡ്. തീരുമാനം തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ ഗുണം ചെയ്യുമെന്നും, ആഗോള തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവായ പാകിസ്ഥാനെ ഈ തീരുമാനം സമ്മർദ്ദത്തിലാക്കുമെന്നും ജെ.ഡി.യു നേതാവ് പവൻ വർമ്മ വ്യക്തമാക്കി.
അമേരിക്കയ്ക്കു മാത്രമാണ് നിലവിൽ പാകിസ്ഥാനു മേൽ സ്വാധീനം ചെലുത്താൻ കഴിയുകയെന്നും പവൻ വർമ്മ പറഞ്ഞു. അതേസമയം ട്രംപിന്റെ തീരുമാനത്തോട് വിയോജിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ആരുടെയെങ്കിലും പേരിൽ സംശയങ്ങളുണ്ടാകുന്ന പക്ഷം അതിന്മേൽ പുനർവിചിന്തനം ആവശ്യമാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. ഒരു രാജ്യത്തെ എല്ലാ പൗരന്മാരും അപകടകാരികളാണെന്നു പറയുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പറഞ്ഞു. ഇതൊരു അന്താരാഷ്ട്ര വിഷയമാണെന്നും വിദേശകാര്യപ്രതിനിധികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഏഴു മുസ്ലീം രാജ്യങ്ങളിൽ നിന്നുളള അഭയാർത്ഥികളുടെ പ്രവേശനം നിരോധിച്ചു കൊണ്ടുളള ഉത്തരവിൽ ഡോണാൾഡ് ട്രംപ് ഒപ്പു വച്ചത്. അമേരിക്കയുടെ സുരക്ഷിതത്വവും, ക്ഷേമവും മുൻനിർത്തിയാണിതെന്ന് ട്രംപ് വിശദമാക്കിയിരുന്നു. ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളള അഭയാർത്ഥികൾക്കാണ് ട്രംപ് ഒപ്പു വച്ച എക്സിക്യൂട്ടീവ് ഓർഡറിൽ നിരോധനമേർപ്പെടുത്തിയത്. അതേസമയം മതന്യൂനപക്ഷങ്ങൾക്ക് ഇതിൽ ഇളവുകൾ അനുവദിച്ചിട്ടുളളത് ഈ രാജ്യങ്ങളിൽ നിന്നുളള ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് ഗുണകരമാണ്.