മുംബൈ : പൂനെ സൂപ്പർ ജയിന്‍റ്‍സ് ഐപിഎൽ ഫൈനലിൽ.മുംബൈയിൽ നടന്ന ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിനാണ് പൂനെ പരാജയപ്പെടുത്തിയത്.163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്‌ക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്‍റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ . ഇന്ന് നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്‍ റൈഡേഴ്‍സ് സൺറൈസേഴ്‍സ് ഹൈദരാബാദിനെ നേരിടും.
അജിങ്ക്യ രഹാനെയും മനോജ് തിവാരിയും എംഎസ് ധോണിയും ഒരിക്കൽക്കൂടി ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ഈ സീസിണിൽ ഒരിക്കൽ പോലും മുംബൈയ്‌ക്ക് മുന്നിൽ മുട്ടുമടക്കിയില്ലെന്ന റെക്കോഡോടേയാണ് പൂനെ ഫൈനലിലെത്തിയത്. അജിങ്ക്യ രഹാനെ 43 പന്തിൽ 56 റൺസും മനോജ് തിവാരി 48 പന്തിൽ 58 റൺസുമെടുത്തു. 26 പന്തിൽ 40 റൺസെടുത്ത ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോൾ നിശ്ചിത ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ പൂനെയുടെ സ്കോർ 162 ലെത്തി.
ഓപ്പണർമാരായ സിമ്മൺസും പാർഥിവ് പട്ടേലും മികച്ച തുടക്കം നൽകിയെങ്കിലും വാഷിംഗ്ടൺ സുന്ദറിന്‍റേയും ഷാർദൂൽ താക്കൂറിന്‍റേയും ബൗളിംഗ് മികവിൽ മുംബെയ്‌ക്ക് പിടിച്ച് നിൽക്കാനായില്ള. ഒരു വശത്ത് പാർത്ഥിവ് പട്ടേൽ പൊരുതാൻ ശ്രമം നടത്തിയെങ്കിലും മറുവശത്ത് താരങ്ങൾ ഓരോരുത്തരായി കൂടാരം കയറി. വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ ക്വാളിഫയറിൽ തോറ്റെങ്കിലും മുംബൈയ്‌ക്ക് ക്വാളിഫയർ രണ്ടിൽ ഒരവസരം കൂടിയുണ്ട്. ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്ന ടീമുമായി പത്തൊൻപതിനാണ് മത്സരം.