ഈഡൻ ഗാർഡൻസിൽ ഒരിക്കൽ കൂടി കൊൽക്കത്തയുടെ ഓപ്പണർമാർ തീപ്പൊരിയായപ്പോൾ പഞ്ചാബ് ബൗളർമാർ കത്തിയമർന്നു. 262 റൺസിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നിൽ ആതിഥേയർ ഉയർത്തിയത്. ആദ്യ വിക്കറ്റിൽ പത്തോവറിൽ നിന്ന് 138 റൺസിന്റെ കൂട്ടുക്കെട്ടാണ് നരെയ്ൻ(32 പന്തിൽ 71), ഫിൽ സാൾട്ട് (37 പന്തിൽ 75) സഖ്യം പടുത്തുയർത്തിയത്.
പഞ്ചാബ് ബൗളർമാർക്ക് കാഴ്ചക്കാരാകാനെ കഴിഞ്ഞുള്ളു. ഇരുവരും ചേർന്ന് 10 സിക്സാണ് പറത്തിയത്. വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റൺസടിച്ചപ്പോൾ. ആന്ദ്രെ റസൽ 12 പന്തിൽ 24 റൺസടിച്ചു. 10 പന്തിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിംഗാണ് ക്യാപ്റ്റൻ ശ്രേയസ് കൊൽക്കത്തയ്‌ക്ക് നൽകിയത്.
അർഷദീപിന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ ഹർഷലിനും രാഹുൽ ചാഹറിനും ഓരോ വിക്കറ്റ് വീതം കിട്ടി.മദ്ധ്യ ഓവറുകളിലെ കൂട്ടുക്കെട്ടുകളാണ് കൊൽക്കത്തയ്‌ക്ക് ടൂർണമെൻ്റിലെ മികച്ച സ്കോർ സമ്മാനിച്ചത്. റിങ്കു സിംഗിന് (5) വമ്പനടിക്ക് മുതിരാനായില്ല. രമൺദീപ് സിംഗ് (6) പുറത്താവാതെ നിന്നു.