ന്യൂഡൽഹി : അമേരിക്കയിലെ ഉന്നത ശമ്പളമുള്ള ഐടി ജോലി വേണ്ടെന്നു വെക്കണമെങ്കിൽ കുറഞ്ഞ ധൈര്യം പോര . പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി നേടിയെടുത്ത ഇൻഡോർ ഐഐഎമ്മിലെ അഡ്മിഷനും വേണ്ടെന്ന് വച്ചാലോ . ഈ യുവാവിന് ഭ്രാന്താണോ എന്നായിരിക്കും ചോദ്യമുയരുക . അതും ഒരു കൂലിപ്പണിക്കാരന്റെ മകൻ ഈ തീരുമാനങ്ങളൊക്കെ എടുക്കുമ്പോൾ .
ഹൈദരാബാദ് സ്വദേശിയായ ഗിരി ബർനാനയാണ് ഈ തീരുമാനങ്ങൾ ഒക്കെ എടുത്തത് . എന്തിനാണെന്നറിയാമോ ? ഭാരതത്തിന്റെ കരസേനയിൽ ചേരുകയെന്നതായിരുന്നു ആ യുവാവിന്റെ എക്കാലത്തെയും ആഗ്രഹം . അത് അവൻ സഫലമാക്കുകയും ചെയ്തു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് വെള്ളി മെഡലോടെ സാങ്കേതിക ബിരുദ കോഴ്സ് കഴിഞ്ഞ് സൈനികനായിരിക്കുകയാണ് ഇപ്പോൾ ബർനാന.
കൂലിപ്പണിക്കാരനായ പിതാവ് കഷ്ടപ്പെട്ടാണ് ബർനാനയെ പഠിപ്പിച്ചത് . ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം . അതിനു ശേഷം കാറ്റ് പരീക്ഷയിൽ 93.4 ശതമാനം മാർക്ക് . ഇൻഡോർ ഐഐഎമ്മിൽ പഠിക്കാൻ ക്ഷണം. യുഎസിലെ യൂണിയൻ പസഫിക് റെയിൽ റോഡ് കമ്പനിയിൽ വലിയ ശമ്പളത്തോടെ നിയമനം . ഇതെല്ലാം കളഞ്ഞാണ് ഗിരി ബർനാന സൈനിക യൂണിഫോം ഇടുന്നത്.
ഹൈദരാബാദിലെ സിമന്റ് ഫാക്ടറിയിലാണ് ഗിരി ബർനാനയുടെ പിതാവിന് ജോലി. ശമ്പളം വളരെ കുറവ്. അമ്മയാകട്ടെ പോളിയോ പിടിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലും. സ്കോളർഷിപ്പും മറ്റ് സർക്കാർ സഹായങ്ങളും കൊണ്ടാണ് ഗിരി പഠിച്ചത് . അമേരിക്കൻ ജോലി ഉപേക്ഷിക്കുന്നത് തെറ്റാണെന്ന് പിതാവ് പറഞ്ഞെങ്കിലും തനിക്ക് മാനസിക സംതൃപ്തിയാണ് പണത്തേക്കാൾ വലുതെന്നായിരുന്നു മകന്റെ മറുപടി.
എത്ര പണം കിട്ടുന്ന ജോലിയാണെങ്കിലും മാതൃഭൂമിക്ക് വേണ്ടി സൈനിക സേവനം നടത്തുന്നതാണ് താൻ ഏറ്റവും വിലമതിക്കുന്നതെന്ന് ഗിരി പറയുന്നത് . ദിവസം അറുപത് രൂപ പോലും കിട്ടാത്ത അവസ്ഥയായിരുന്നു തന്റെ പിതാവിന് . കഷ്ടപ്പാട് അനുഭവിച്ചാണ് താൻ പഠിച്ചത് . അതുകൊണ്ട് തന്നെ പണത്തോട് ഒരു ആഗ്രഹവുമില്ല . തന്റെ തീരുമാനം ന്യായീകരിച്ച് ഗിരി പറയുമ്പോൾ കേട്ടു നിൽക്കുന്നവർ ആ ധീര സൈനികന് അറിയാതെ സല്യൂട്ട് നൽകിപ്പോകുന്നു.