കോഴിക്കോട് : നവീകരണം പൂർത്തിയായ കോഴിക്കോട് മിഠായി തെരുവിലേക്ക് വാഹനങ്ങൾ കയറ്റി വിടുന്ന വിഷയത്തിൽ നിലപാട് കടുപ്പിച്ചു ജില്ലാ ഭരണകൂടം . ഉദ്ഘാടനം കഴിയുന്നത് വരെ വ്യാപാരികളുമായി യാതൊരു വിധ ചർച്ചയും ഉണ്ടാവില്ല . വ്യാപാരികളുടെ അക്രമോത്സുക നിലപാട് അനുവദിക്കാനാവില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി .
നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഇന്നലെ വിളിച്ചു ചേർത്ത യോഗം ,ഒരു വിഭാഗം വ്യാപാരികൾ അലങ്കോലപ്പെടുത്തുകയും , എം കെ മുനീർ എം എൽ എ യെ കൈയേറ്റം ചെയ്യുകയും ചെയ്തതോടെയാണ് ജില്ലാ ഭരണകൂടവും , നഗര സഭയും , നിലപാട് കടുപ്പിച്ചത്. മന്ത്രി ടി പി രാമകൃഷണറെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത അടിയന്തിര യോർഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
തെരുവിലെ ഗതാഗത നിയന്ത്രണത്തെ അനുകൂലിച്ചും ,പ്രതികൂലിച്ചും വ്യാപാരികൾ രംഗത്തുണ്ട് . വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് വിചിത്ര വാദങ്ങൾ ഉയർത്തി , തെരുവിലേക്ക് വാഹനങ്ങൾ കയറ്റി വിടണം എന്ന നിലപാടെടുക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് നഗരസഭായോഗം അന്തിമ തീരുമാനം എടുക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി .
വാഹനങ്ങൾ തെരുവിലേക്ക് അനുവദിക്കരുതെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആവശ്യപ്പെടുന്നത്.ഡിസംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നവീകരിച്ച തെരുവിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്