കാസർകോട്: മാദ്ധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം. കള്ളവോട്ട് നടന്നുവെന്ന വിവരത്തെ തുടർന്ന് ബൂത്തിലെത്തിയ മാദ്ധ്യമപ്രവർത്തകരെയാണ് യുഡിഎഫ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത്. ചെർക്കള ഹയർസെക്കൻഡറി സ്കൂളിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് മാദ്ധ്യമപ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരെ യുഎഡിഎഫ് തടയുകയായിരുന്നു.
ബൂത്തിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ ഏജന്റുമാരെ തള്ളി നീക്കുന്നതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെയാണ് ഇവർ ആക്രമിച്ചത്. ദൃശ്യം പകർത്തിയത് ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. റിപ്പോർട്ടർമാരെ ആക്രമിക്കാൻ ശ്രമിക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന മൈക്കും ക്യാമറയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുളള ആക്രമണമാണിതെന്നും പൊലീസ് ഇടപെട്ടതിനാലാണ് കൂടുതൽ സംഘർഷം ഒഴിവായതെന്നും മാദ്ധ്യമപ്രവർത്തകർ പറഞ്ഞു.