ആലപ്പുഴ: കുട്ടനാട്ടിൽ വടക്കൻ വെളിയനാട് ബൂത്തിന് മുന്നിൽ സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഒരാൾക്ക് മഴുകൊണ്ട് വെട്ടേൽക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കുട്ടൻ, രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. സിപിഎമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന സ്ഥലമായ വെളിയനാടിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ നിലനിന്നിരുന്നു. സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
എറണാകുളം കിഴക്കമ്പലത്തും സിപിഎം പ്രവർത്തകർ സംഘർഷം അഴിച്ചു വിട്ടിരുന്നു. സിപിഎം, ട്വന്റി-20 പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങലിൽ ബിജെപി ബൂത്ത് ഓഫീസിന് നേരെയും സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയും പ്രവർത്തകർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വെഞ്ഞാറമൂട് മേഖലയിലെ വിവിധ ബൂത്ത് ഓഫീസുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതായും പരാതിയുണ്ട്.