തിരുവനന്തപുരം: ബിജെപി ആര്‍എസ്എസ് പ്രവർത്തകർക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണ്ണർക്ക് പരാതി നൽകി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഗവർണ്ണർ പി സദാശിവത്തെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവർണ്ണറെ സമീപിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
പിണറായി വിജയൻ ഭരണത്തിൽ ഏകപക്ഷീയമായി ബിജെപി ആർഎസ്എസ് പ്രവർത്തകർ അക്രമിക്കപ്പെടുകയാണ്. ഈ സർക്കാർ അധികാരമേറ്റതിന് ശേഷം 15 ബിജെപി ആർ എസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. സംഘപരിവാർ പ്രവർത്തകർക്ക് നേരെ 600ൽ അധികം അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 കണക്കിന് പ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശം ഉണ്ടായി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് അക്രമ സംഭവങ്ങളുടെ കാര്യത്തിൽ കേരളം മുന്നിലാണ്. തൃശൂർ, കോട്ടയം ജില്ലകളിലും സിപിഎം അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് തടയാൻ ഗവർണ്ണർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി കുമ്മനം പറഞ്ഞു.
കൊലപാതകങ്ങൾ രാജ്യത്ത് ചർച്ചയായതോടെ സിപിഎം അക്രമത്തിന്റെ രീതി മാറ്റിയിരിക്കുകയാണ്. ആളെ കൊല്ലുന്നതിന് പകരം കൊല്ലാക്കൊല നടത്തുകയാണ്. സാധാരണ ജീവിതത്തിലേക്ക് ഒരിക്കൽ പോലും തിരിച്ചു വരാനാകാത്ത വിധമാണ് ഇപ്പോൾ ബിജെപി പ്രവർത്തകരെ സിപിഎം അക്രമിക്കുന്നത്. സമാധാനം ഉറപ്പാക്കുന്നതിന് സർക്കാരുമായി എല്ലാ തലത്തിലും ബിജെപി സഹകരിച്ചു.
മുഖ്യമന്ത്രി വിളിച്ച സമാധാന യോഗങ്ങളിൽ പങ്കെടുത്ത് സഹകരണം വാഗ്ദാനം ചെയ്തു . ജനാധിപത്യ രീതിയിൽ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും സിപിഎം അക്രമം അനുദിനം കൂടുകയാണ്. സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ് ഇതിന് കാരണം. അക്രമം നടത്തുന്നത് ആരായാലും അവർക്കതിരെ നടപടി വേണം. ഇതിന് പിന്നിലെ ഗൂഡാലോചന കണ്ടെത്തുകയും കൂടി ചെയ്താലെ അക്രമം അവസാനിക്കുകയുള്ളൂ.
എന്നാൽ അതിനു പകരം ഭരണം ഉപയോഗിച്ച് സിപിഎം നിരപരാധികളെ പീഡിപ്പിക്കുകയാണ്. പക്ഷപാതമില്ലാതെ നീതി നടപ്പാക്കാൻ ഗവർണ്ണർ ഇടപെടണം. ആഭ്യന്തരമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി റിപ്പോർട്ട് തേടി ഉചിതമായ തുടർ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടതായി കുമ്മനം അറിയിച്ചു.
കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഗവർണ്ണർ ബിജെപി സംഘത്തിന് ഉറപ്പ് നൽകി. ഒ രാജഗോപാൽ എംഎൽഎ, സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ പിപി വാവ, വക്താവ് ജെ ആർ പത്മകുമാർ, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു