[dropcap]ലോ[/dropcap]കത്തെ ആദ്യത്തെ ബഹിരാകാശ സ്പോർട്സ് കാർ ജൈത്രയാത്ര തുടരുന്നു. ഏറ്റവും കരുത്തേറിയ റോക്കറ്റ്, ഫാൽക്കൻ ‘ഹെവി’യിൽ പേലോഡ് ആയി കയറ്റിവിട്ട ടെസ് ല റോഡ്റ്റർ ആണ് ബഹിരാകാശത്ത് ഏകാന്ത യാത്ര നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കന്‍ ഹെവി ജൈത്രയാത്ര ആരംഭിച്ചത്. 16,800 കിലോഗ്രാം ഭാരം ചൊവ്വയിലെത്തിക്കാൻ ശേഷിയുള്ള റോക്കറ്റ് ശതകോടീശ്വരന്‍ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്പേസ് എക്സ് ആണ് വിക്ഷേപിച്ചത്.
റോക്കറ്റിൽ പേലോഡ് ആയി കയറ്റിവിട്ടതാണ് ടെസ്‍ ല റോഡ്‍റ്റർ. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം പിഴച്ചതിനാൽ ചൊവ്വയും കടന്നു വ്യാഴത്തിനു മുൻപുള്ള ഛിന്നഗ്രഹമേഖലയിലാണ് കാറിപ്പോൾ. കാർ വിജയകരമായി യാത്ര തുടരുകയാണെന്ന് സ്പെയ്സ് എക്സ് കമ്പനി ഉടമ ഇലോൺ മസ്ക് അറിയിച്ചു. ഉപഗ്രഹത്തിന് പകരം ഫാൽക്കൻ ഹെവി വഹിച്ചുകൊണ്ടു പോയ ടെസ് ല റോഡ്‍റ്ററിന്‍റെ ഡ്രൈവറായത് സ്റ്റാർമാന്‍ എന്ന പാവയാണ്.
എന്നാൽ ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട കാർ, ദിശതെറ്റിയതിനാൽ എവിടെച്ചെന്നു നിൽക്കുമെന്ന് ആർക്കുമറിയില്ല. 1305 കിലോ ഭാരം വരുന്ന കാറിനൊപ്പം 6000 സ്പെയ്സ് എക്സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്‍റെ കൃതികളുടെ ഡിജിറ്റൽ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ കാറിന്‍റെ സർക്യൂട്ട് ബോർഡിൽ ഇത് നിർമ്മിച്ചത് മനുഷ്യരാണെന്ന സന്ദേശവും ഉണ്ട്. അതേമയം റോക്കറ്റിനൊപ്പം ആരും കൊതിക്കുന്ന കാർ എന്തിന് ബഹിരാകാശത്തേക്ക് അയച്ചു എന്ന ചോദ്യം ഇപ്പോഴും ശമിച്ചിട്ടില്ല. എന്തായലും ഛിന്നഗ്രഹമേഖലയിൽനിന്ന് കാർ പുറത്തേക്ക് കടന്നാൽ കോടാനുകോടി വർഷങ്ങൾ സൗരയൂഥത്തിൽ ഭ്രമണം ചെയ്തേക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.