കേരളത്തിലെ ജനസാന്ദ്രതയേറിയ ജില്ല. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന മലപ്പുറം. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകൾ ഏറ്റവും കൂടുതലുള്ളതും ഇവിടെ തന്നെയാണ്.
മനോഹരമായ കുന്നിൻചെരിവുകൾ, ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ കുളിരണിയിക്കുന്ന കാഴ്ച സമ്മാനിക്കുന്നിടം. ജനസംഖ്യകൊണ്ട് ഒന്നാം സ്ഥാനത്തും വിസ്തൃതികൊണ്ട് മൂന്നാം സ്ഥാനത്തുമുള്ള ഈ ജില്ലയെ കുറിച്ച് പറയാൻ ഇനിയും സവിശേഷകളെറേയാണ്.
ചരിത്രം
1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തിന് പേരുകേട്ട പ്രദേശമാണ് ഇന്നത്തെ മലപ്പുറം ജില്ല. കോഴിക്കോട് സാമൂതിരിയുടെ യഥാർത്ഥ തലസ്ഥാനമായിരുന്ന നെടിയിരുപ്പും കൊച്ചി രാജാവിന്റെ തലസ്ഥാനം പെരുമ്പടപ്പും പാലക്കാട് രാജാവിന്റെ ആദ്യകാല ആസ്ഥാനവും ഇവിടെയാണ്. കൂടാതെ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കേന്ദ്രവുമായിരുന്ന ആതവനാടും വള്ളുവനാട് രാജവംശത്തിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറവും മലപ്പുറം ജില്ലയുടെ ചരിത്രത്താളുകളിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
മലപ്പുറത്തെ മലയാളം
ഒരു കൂട്ടം മഹാത്മാക്കളെ വളർത്തിയെടുത്ത നാടാണ് മലപ്പുറം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനും പൂന്താനം നമ്പൂതിരിയും മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുമൊക്കെ മലപ്പുറത്ത് ജനിച്ചു വളർന്നവരാണ്. അവരുടെ കഴിവുകൾ അഭിമാനത്തിന്റെ വാനം തൊട്ടപ്പോൾ ഏറ്റവും കൂടുതൽ അഭിമാനപൂരിതമായതും മലപ്പുറത്തെ ജനങ്ങളായിരുന്നു. മലയാള സാഹിത്യത്തിന് സ്വർണത്തൂവൽ പാകിയ ഉറൂബ്, ഇടശ്ശേരി എന്നിവരുടെ നാടും മലപ്പുറമാണ്.
കലാകാരന്മാരെ വളർത്തിയെടുക്കുന്നതിനായി കലാമണ്ഡലം എന്നൊരു പ്രസ്ഥാനം സ്ഥാപിച്ച മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശവും ഇവിടെയാണ്. എംടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, മാധവിക്കുട്ടി എന്നിവർ മലപ്പുറത്തെ മണ്ണിൽ ജനിച്ചവരാണ്.
മണ്ണിലെ രാഷ്‌ട്രീയപ്പോര് ; ജനങ്ങൾക്ക് മുന്നിലേക്കിറങ്ങിയ പോരാളികൾ
കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, മങ്കട, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മലപ്പുറം ലോക്സഭാ മണ്ഡലം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രചാരണച്ചൂട് ഒട്ടും കുറയാതെ ശക്തമാക്കുകയാണ് പാർട്ടികൾ. ബിജെപിക്ക് വേണ്ടി ഡോ. അബ്ദുൾ സലാമും എൽഡിഎഫിനെ പ്രതിനിധീകരിച്ച് വി വസീഫും യുഡിഎഫിന് വേണ്ടി മുഹമ്മദ് ബഷീറുമാണ് അങ്കത്തട്ടിലിറങ്ങുന്നത്.
16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര്‍ പുരുഷന്മാരും 16,97,132 പേര്‍ സ്ത്രീകളും 43 പേര്‍ ട്രാന്‍സ്‍ജെന്‍ഡേഴ്സുമാണ്. കന്നി വോട്ടര്‍മാരായി 82,286 പേരും വോട്ട് രേഖപ്പെടുത്തും. ലീഗിന്റെ പൊന്നാപുരംകോട്ടയിലേക്ക് വിജയക്കൊടി പാറിക്കാൻ കരുത്തുറ്റ മനസുമായി ഇറങ്ങുകയാണ് അബ്ദുൾ സലാമും വി വസീഫും. മാറ്റത്തിന്റെ വിസ്മയമൊരുക്കാൻ മലപ്പുറത്തെ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
മാറ്റം കുറിക്കാൻ എൻഡിഎയുടെ കരുത്തൻ അബ്ദുൾ സലാം
2011-15 കാലത്താണ് അബ്ദുൽ സലാം കാലിക്കറ്റ് വൈസ് ചാൻസലറാകുന്നത്. തിരൂർ സ്വദേശിയാണ് അബ്ദുൾ സലാം. അറിവിന്റെ പാഠശാലകൾ അദ്ദേഹം ജനങ്ങൾക്കായി തുറന്നു. 153 ഗവേഷണങ്ങളും 15 അവലോകന ലേഖനങ്ങളും 13 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ലാണ് അബ്ദുൽ സലാം ബിജെപിയിൽ ചേർന്നത്. 2021-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ വികസനത്തിന്റെ പുത്തൻ വഴികൾ തുറന്നുകാട്ടുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. വിദ്യാർത്ഥി സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളിക്കുന്ന വികസനത്തിനാണ് അബ്ദുൽ സലാം മുൻഗണന നൽകുന്നത്.
രാഷ്‌ട്രീയ തിരിഞ്ഞുനോട്ടം
2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും വലിയ ലീഡ് നേടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയത്. എതിർ സ്ഥാനാർത്ഥിയായ പിവി സാനുവിനെതിരെ 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 26-ന് ബൂത്തുകളിലേക്ക് ജനങ്ങൾ പോകുമ്പോൾ വിജയപ്രതീക്ഷയിലാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ.