പുന്നപ്രയുടെയും വയലാറിന്റെയും സമരചരിത്രത്തിനപ്പുറം പുതിയ കാലത്ത് ആലപ്പുഴയ്‌ക്ക് പറയാനുളളത് വികസന മുരടിപ്പിന്റെയും വീർപ്പുമുട്ടലിന്റെയും കഥകളാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ, ജനസാന്ദ്രത കൂടിയ പാർലമെന്റ് മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ഉൾപ്പെടുന്ന വിശാലമായ ഭൂപ്രദേശം. അരൂർ മുതൽ കരുനാഗപ്പള്ളി വരെ നീണ്ടു കിടക്കുന്ന തീരദേശം മണ്ഡലത്തിന്റെ ഭാഗമാണ്. 2009 മുതലാണ് കരുനാഗപ്പള്ളി ഈ മണ്ഡലത്തിന്റെ ഭാഗമായത്.
പകലന്തിയോളം തൊണ്ട് തല്ലിയും കയറ് പിരിച്ചും കടലിൽ തിരകളോട് മല്ലിട്ട് മത്സ്യബന്ധനം നടത്തിയും ജീവിതം തളളിനീക്കുന്ന ഒരു ജനതയെ ആലപ്പുഴയിൽ ഇന്നും കാണാം. പുന്നപ്രയുടെയും വയലാറിന്റെയും സമരകഥകൾക്കപ്പുറം അർഹിക്കുന്ന വികസനമോ വ്യവസായങ്ങളോ ആലപ്പുഴയിൽ ഇന്നും എത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഒരു കാലത്ത് ജലമാർഗമുളള ചരക്കുഗതാഗതത്തിൽ ഉൾപ്പെടെ മുൻപന്തിയിലായിരുന്നു ആലപ്പുഴ എന്നോർക്കണം.
കയർ ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ ജില്ലയിൽ വ്യവസായ വികസനത്തിന് ഏറെ സാധ്യതയുണ്ട്. പക്ഷെ അധികാരത്തിലിരുന്ന ജനപ്രതിനിധികൾ ഇതൊന്നും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയില്ല. ദീർഘവീക്ഷണത്തോടെയുളള പദ്ധതികളുടെ അഭാവമാണ് ആലപ്പുഴ നേരിടുന്ന വലിയ പ്രശ്നം. ടൂറിസത്തിനും അനന്ത സാധ്യതയുളള ഇവിടെ പക്ഷെ ആ സാദ്ധ്യത കുറച്ചു പോലും പ്രയോജനപ്പെടുത്തുന്നില്ല. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയോജകമണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. സമരഭൂമികയായി ഒരു കാലത്ത് കേരള രാഷ്‌ട്രീയത്തിൽ ഇടം നേടിയ ആലപ്പുഴയിൽ ഇന്ന് ഇല്ലായ്മകളുടെ നിലവിളിയാണ് ഉയരുന്നത്.
ശോഭാ സുരേന്ദ്രൻ എന്ന ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥി മണ്ഡലത്തിൽ സൃഷ്ടിക്കാൻ പോകുന്ന മാന്ത്രികതയിലേക്കാണ് ഇക്കുറി ആലപ്പുഴയിലെ രാഷ്‌ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. സിറ്റിംഗ് എം.പി എ.എം ആരിഫിന് വെല്ലുവിളിയുയർത്താൻ കെ.സി വേണുഗോപാലിനെ കളത്തിലിറക്കിയെങ്കിലും ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായിട്ടാണ് ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ശോഭാ സുരേന്ദ്രൻ എത്തിയതോടെ രാഷ്‌ട്രീയ കേരളത്തിലെ സമവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ പോകുന്ന മണ്ഡലമായി ആലപ്പുഴ മാറി. മത്സരിച്ച മണ്ഡലങ്ങളില്ലൊം ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ ഉയർത്തിയ ചരിത്രത്തിന്റെ പിൻബലത്തിലാണ് പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായ ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ ജനവിധി തേടുന്നത്. എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാൻ ഈ ട്രാക്ക് റെക്കോർഡ് തന്നെ ധാരാളം. ആരിഫും വേണുഗോപാലും പരസ്പരം മത്സരിക്കുമ്പോൾ പരീക്ഷിച്ചു മടുത്ത പതിവ് രാഷ്‌ട്രീയത്തിൽ നിന്നും മോചനമാഗ്രഹിക്കുന്നവരുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
യുവമോർച്ചയിലൂടെ കേരളം കണ്ട തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ ആലപ്പുഴയിൽ നേരിട്ട് ബിജെപി കളത്തിലിറക്കിയതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരിന് പുതിയ മാനം കൈവരികയായിരുന്നു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ, രണ്ട് തവണ മഹിളാ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ നിർവാഹക സമിതി അംഗം അങ്ങനെ പാർട്ടിയുടെ നേതൃനിരയിൽ തിളങ്ങിയ നേതാവ് കൂടിയാണ് ശോഭ സുരേന്ദ്രൻ.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ കർഷക തൊഴിലാളി കുടുംബത്തിലാണ് ശോഭ സുരേന്ദ്രന്റെ ജനനം. ബാലഗോകുലത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്കുള്ള കടന്നുവരവ്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, യുവമോർച്ച എന്നിവയിലൂടെ ദേശീയതയുടെ ആദർശം ഉയർത്തിപ്പിടിച്ച ശോഭ ബിജെപിയുടെ മുൻനിരയിലേക്ക് എത്തിയത് ഊതിക്കാച്ചിയെടുത്ത രാഷ്‌ട്രീയ അനുഭവങ്ങളുടെ പിൻബലത്തിലാണ്.
ആലപ്പുഴയുടെ കാറ്റിൽ മാറി മറിയുന്ന രാഷ്‌ട്രീയം
പി.ടി പുന്നൂസിലൂടെ ആരംഭിച്ച ഇടത് അപ്രമാദിത്തത്തിന് 1977-ൽ വി.എം സുധീരനിലൂടെ കോൺഗ്രസ് മണ്ഡലത്തിൽ മറുപടി നൽകി. എന്നാൽ തൊട്ടടുത്ത വർഷം സുശീലാ ഗോപാലനിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും ഇടത് കോട്ടയിൽ വിള്ളൽ സംഭവിച്ചിരുന്നു. എന്നിട്ടും 1952 മുതൽ 2019 വരെയുള്ള കാലയളവിൽ മണ്ഡലത്തിൽ 4 തവണ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്.
ശബരിമല പ്രക്ഷോഭത്തിന് പിന്നാലെ മണ്ഡലത്തിലുണ്ടായ മതസാമുദായിക ധ്രുവീകരണത്തിന് വലിയ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അടിസ്ഥാന ഇടത് വോട്ടുകൾ സാമാഹരിച്ചതും, ന്യൂനപക്ഷപ്രീണനവും ഇടതിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും പ്രക്ഷോഭത്തിന്റെ അലയൊലിയിൽ ചോർന്നുപോയ വോട്ടുകൾക്ക് ഇടതുപക്ഷത്തിന് വലിയ വില കൊടുക്കേണ്ടി വന്നു. ഇക്കുറിയും ഇതു തന്നെയാണ് വെല്ലുവിളി.
2019 ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി എ.എം ആരിഫും കോൺഗ്രസിന് വേണ്ടി ഷാനി മോൾ ഉസ്മാനുമാണ് മത്സരിച്ചത്. ബിജെപിക്ക് വേണ്ടി ഡോ. കെ.എസ് രാധാകൃഷ്ണനാണ് ജനവിധി തേടിയത്. 10,90,112 പേർ വോട്ട് രേഖപ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിംഗ് ശതമാനങ്ങളിലൊന്ന് സ്വന്തമാക്കിയിട്ടും ഫലം വന്നപ്പോൾ ആലപ്പുഴയുടെ ഇടത് മനസിനുണ്ടായ വിള്ളൽ പ്രതിഫലിച്ചു. ആരിഫിന്റെ ഭൂരിപക്ഷം 10,474 ലേക്ക് ഒതുങ്ങി. എ.എം ആരിഫ് 4,45,981 വോട്ടുകൾ മാത്രമാണ് നേടിയത്. ഷാനിമോൾ ഉസ്മാൻ 4,35,496 വോട്ടുകളും സ്വന്തമാക്കി. എൻഡിഎ സ്ഥാനാർത്ഥി ഡോ. കെ.എസ് രാധാകൃഷ്ണൻ 1,87,729 വോട്ടുകളുമായി വോട്ടിംഗ് ശതമാനത്തിൽ വലിയ കുതിപ്പ് നടത്തി.
2019-ൽ സംസ്ഥാനത്ത് വിജയിച്ച ഏക പാർലമെന്റ് സീറ്റ് എന്ന നിലയിൽ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും അഭിമാന പോരാട്ടമാണ് ആലപ്പുഴയിൽ നടക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയായി എഎം ആരിഫ് ഇക്കുറിയും ഇറങ്ങുമ്പോൾ കോൺഗ്രസിനായി രാഹുലിന്റെ വിശ്വസ്തനായ നേതാവ് കെ സി വേണുഗോപാലാണ് രംഗത്തുളളത്. 2009 ൽ സിപിഐ നേതാവ് കെ.എസ് മനോജിനെ വീഴ്‌ത്തിയാണ് കെസി വേണുഗോപാൽ ആലപ്പുഴ മണ്ഡലത്തിൽ താരമായത്. തുടർന്ന് 2014ൽ സിപിഎമ്മിലെ സി ബി ചന്ദ്രബാബുവിനെ 19,407 വോട്ടുകൾക്ക് പരാജയപ്പെടുത്തി. എന്നാൽ 2019-ൽ കോൺഗ്രസ് ആലപ്പുഴ സീറ്റിലേക്ക് ഷാനിമോൾ ഉസ്മാനെ നിയോഗിക്കുകയായിരുന്നു.
ഇൻഡിയും എൻഡിഎയും
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഇടത് – വലത് മുന്നണികൾ കാലകാലങ്ങളായി വഞ്ചിക്കുകയാണെന്ന തിരിച്ചറിവ് ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടതും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും ആലപ്പുഴയുടെ മനസിനെയും ഇക്കുറി ശക്തമായി സ്വാധീനിക്കും. ജില്ലയുടെ വ്യാവസായിക തകർച്ചയും അടിസ്ഥാന വികസനത്തിലുണ്ടായ പിന്നോട്ടുപോക്കും ഇത്തവണ ആലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിക്ക് വെല്ലുവിളിയുയർത്തും.
ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന നേതൃത്വ ശൂന്യതയും തിരിച്ചുവരവിന് സാധ്യമാകാത്ത വിധമുള്ള പതനവും യുഡിഎഫ് സ്ഥാനാർത്ഥിക്ക് കാര്യങ്ങൾ അത്ര എളുപ്പമാക്കില്ലെന്നാണ് വിലയിരുത്തൽ. ഒപ്പം ആലപ്പുഴയെ വർഗീയതയുടെ വളക്കൂറുളള മണ്ണാക്കി പരുവപ്പെടുത്താനുളള ചിലരുടെ നീക്കവും തെരഞ്ഞെടുപ്പിൽ ചർച്ചയാണ്. അവലും മലരും വാങ്ങി വീട്ടിൽ കാത്ത് വെച്ചോളൂ എന്ന മുദ്രാവാക്യം ഒരു കൊച്ചുകുട്ടിയിൽ നിന്നും കേരളം ഞെട്ടലോടെ കേട്ടതും ആലപ്പുഴയിൽ നിന്നാണ്. ബിജെപിയുടെ സംസ്ഥാന നേതാവായിരുന്ന രൺജീത് ശ്രീനിവാസനെ വീട്ടിൽ കയറി നിഷ്ഠൂരമായി കൊലപ്പെടുത്തിയതും ആലപ്പുഴയുടെ മനസിൽ മായാത്ത മുറിവായി അവശേഷിക്കുന്നുണ്ട്.
വോട്ടിലെ കണക്കുകൾ
ഡോ. കെ എസ് രാധാകൃഷ്ണൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിന്റെ 15% അധികം നേടിയാൽ പോലും ആലപ്പുഴയിൽ അത് ചരിത്രമാകും. 10 വർഷം കൊണ്ട് വോട്ടുകളുടെ എണ്ണത്തിൽ 800% വർദ്ധനവാണ് ആലപ്പുഴയിൽ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. 2009 (19711 വോട്ടുകൾ), 2014 (43051 വോട്ടുകൾ), 2019 (187729 വോട്ടുകൾ) ആലപ്പുഴയിലെ ബിജെപി/എൻഡിഎ വോട്ടിന്റെ കണക്കാണിത്.
മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും നല്ല രീതിയിൽ വോട്ട് പിടിച്ച ചരിത്രമുളള ശോഭ സുരേന്ദ്രനിൽ ഇക്കുറി ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്നതും ഇതുകൊണ്ടാണ്. 2004 ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പായിരുന്നു ശോഭ സുരേന്ദ്രന്റെ കന്നി തെരഞ്ഞെടുപ്പ് അങ്കം. തുടർന്ന് പാലക്കാട്, കഴക്കൂട്ടം മണ്ഡലങ്ങളിൽ മത്സരിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി. മൂന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനാണ് തയ്യാറെടുക്കുന്നത്.