ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് ആറ്റിങ്ങൽ. 1721ൽ നടന്ന ആറ്റിങ്ങൽ കലാപം ബ്രീട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്. അതിനു മുന്നേയും പിന്നെയും ആറ്റിങ്ങൽ കേന്ദ്രീകരിച്ച് വിമോചന പോരാട്ടങ്ങളുടെ ഒരു തുടർച്ച തന്നെയുണ്ടായിട്ടുണ്ട്.
രാജഭരണം അവസാനിച്ച് ജനാധിപത്യം പുലർന്നപ്പോൾ ആറ്റിങ്ങൽ ഉൾപ്പെടുന്ന മണ്ഡലം ചിറയിൻകീഴ് എന്നാണ് അറിയപ്പെട്ടത്. ആദ്യകാലങ്ങളിൽ കമ്യൂണിസ്റ്റുകാരെ മാത്രം ജയിപ്പിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻ കേരളം മുഖ്യമന്ത്രി ആർ ശങ്കർ പോലും പരാജയപ്പെട്ടിട്ടുണ്ട്. 1967 ലെ നാലാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആർ ശങ്കർ തോറ്റത്. എന്നാൽ തൊട്ടു പിന്നാലെ വന്ന 1971 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഹുങ്ക് അവസാനിച്ചു . എൻ അനിരുദ്ധനെ കടപുഴക്കിയെറിഞ്ഞുകൊണ്ട് വയലാർ രവി ജയിച്ചു. പിന്നെ 1971 മുതൽ 1989 വരെ ചിറയിൻ കീഴിൽ ചെങ്കൊടി പൊങ്ങിയില്ല. ഒടുവിൽ ഒരാശ്വാസത്തിനായി 1991 ൽ സാക്ഷാൽ സുശീലാ ഗോപാലൻ വരേണ്ടി വന്നു . അതോടെ വീണ്ടും മണ്ഡലത്തിന്റെ നിറം മാറി.
2009 ൽ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ നിയമസഭാ മണ്ഡലങ്ങൾ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലെത്തി.മണ്ഡല പുനഃക്രമീകരണം നടന്നപ്പോൾ എ സമ്പത്താണ് വിജയിച്ചത്. എന്നാൽ 2019 ൽ അടൂർ പ്രകാശ് ആണ് വിജയിച്ചത്.
പൊതുവെ ആറ്റിങ്ങൽ മണ്ഡലത്തെ ചുവപ്പു കോട്ടയായിട്ടാണ് ഇടതു പക്ഷം പറഞ്ഞു ഫലിപ്പിക്കുന്നത്. എന്നാൽ ഈ സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചാൽ ആ വാദം പൊള്ളയാണ് എന്ന് കാണാം. 1991 ൽ സാക്ഷാൽ സുശീലാ ഗോപാലൻ ജയിച്ചത് പോലും ഇടതു പക്ഷത്തിന്റെ മികവായി കാണാൻ കഴിയില്ല. അത് അവരുടെ വ്യക്തിപരമായ വിജയമാണ്. 2009 മുതലിങ്ങോട്ട് ഭാരതമെമ്പാടും വീശിയടിച്ച കാവിക്കൊടുങ്കാറ്റ് ചിറയിൻ കീഴ് അഥവാ ആറ്റിങ്ങലിന്റെയും ചോപ്പ് പതിയപ്പതിയെ മായ്ച്ചു കളയുകയാണ്. അവിടെ മെല്ലെ മെല്ലെ കാവി രാശി പടരുന്നു.
2009 ൽ ബിജെപി സ്ഥാനാർത്ഥി തോട്ടക്കാട്ടു ശശി നേടിയത് 47,620 വോട്ടുകൾ ആണെങ്കിൽ, 2014 ൽ എസ് ഗിരിജാ കുമാരി 90,528 വോട്ടുകൾ നേടി. 2019 ബിജെപി അവരുടെ മികച്ച പോരാളിയായ ശോഭാ സുരേന്ദ്രനെ കളത്തിലിറക്കി. അവർ 2,48,081 വോട്ടുകൾ നേടി . അത് ആകെ പോൾ ചെയ്തതിന്റെ 25 % ആയിരുന്നു. രണ്ടാം സ്ഥാനത്തിന് 94000 വോട്ടുകളുടെ കുറവ് മാത്രം.
ഇക്കുറി യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തന്നെയാണ് . സി പി എം ആകട്ടെ അവരുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എം എൽ എയെ ആണ് മത്സരിപ്പിക്കുന്നത്. എൻ ഡി എ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് കേന്ദ്രമന്ത്രി വി മുരളീധരനാണ്. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്രമന്ത്രിയായിരുന്നു നടത്തിയ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് കാർഡുമായിട്ടാണ് വി മുരളീധരൻ ജനങ്ങളിലേക്ക് എത്തുന്നത്. കേന്ദ്ര വിദേശകാര്യ – പാർലിമെന്ററി കാര്യ സഹമന്ത്രി എന്ന പോർട്ട് ഫോളിയോ അനിതരസാധാരണമായ കയ്യടക്കത്തോടെ യാതൊരു പരാതിക്കും ഇട നൽകാതെ അദ്ദേഹം കൈകാര്യം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷം സംഘർഷത്തിന്റെയും മഹാമാരിയുടെയും കാലമായിരുന്നു. അതിനിടെ ധാരാളം ഭാരതീയർ വിദേശരാജ്യങ്ങളിൽ പെട്ടുപോയിട്ടുണ്ട്. എന്നാൽ ഇക്കുറി അവർ മുമ്പത്തെപ്പോലെ ഉപേക്ഷിക്കപ്പെട്ടില്ല. എന്ന് മാത്രമല്ല വിദേശത്ത് കുടുങ്ങിയ ഭാരത പൗരന്മാരെ കൃത്യമായ ആസൂത്രണത്തോടെ തിരികെ എത്തിക്കുകയും ചെയ്തു. കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ 3 .2 കോടി ഭാരതീയരെയാണ് ഓപ്പറേഷൻ വന്ദേ ഭാരത് മിഷനിലൂടെ തിരികെ കൊണ്ട് വന്നത്. ഇതിൽ ഒരു കോടിയോളം ആളുകൾ മലയാളികളായിരുന്നു. 2023 ൽ സുഡാനിലെ ആഭ്യന്തര സംഘർഷ സമയത്ത് ഓപ്പറേഷൻ കാവേരി വഴി 4000 പേരെ തിരികെ എത്തിച്ചു.
റഷ്യ – യുക്രെയ്ൻ സംഘർഷം തുടങ്ങിയ സമയത്ത് ഓപ്പറേഷൻ ഗംഗയിലൂടെ 19000 പേരെ തിരികെ എത്തിച്ചു. ഇതിനായി യുദ്ധം താത്കാലികമായി നിർത്തി വെക്കുന്ന സാഹചര്യം പോലുമുണ്ടായി. ഹമാസ് ഇസ്രയേലിനെ അക്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഇടയിൽ പെട്ടു പോയ 1309 ഭാരതീയരെ ഓപ്പറേഷൻ അജയ് എന്ന മിഷനിലൂടെ തിരികെ എത്തിച്ചു.
ഇതിലെല്ലാം ഉപരി ആടു ജീവിതം എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനായി പോയി ജോർദ്ദാനിൽ കുടുങ്ങിപ്പോയ മലയാള സിനിമ താരം പൃഥ്വി രാജ് ഉൾപ്പെടെയുളള ഷൂട്ടിങ് സംഘത്തെ ഒരു പോറൽ പോലും ഏല്ക്കാതെ തിരികെയെത്തിച്ചതും വി മുരളീധരന്റെ പ്രവർത്തന മികവിന്റെ മകുടോദാഹരണമാണ്.
അക്ഷരാർത്ഥത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ഈ പൗരന്മാരെ തിരികെ എത്തിക്കുന്ന പദ്ധതികളുടെ കാര്യകർത്താവ് വി മുരളീധരൻ ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു എന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ.
കേരളത്തിൽ നിന്നും എംപിമാരില്ലാത്ത ബിജെപി, നമ്മുടെ സംസ്ഥാനത്തോടുള്ള പ്രതിബന്ധത ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ മഹാരാഷ്‌ട്രയിൽ നിന്ന് രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. വി മുരളീധരനാകട്ടെ കേരളത്തിന്റെ അംബാസഡർ എന്ന പോലെ കേന്ദ്രത്തിൽ പ്രവർത്തിക്കുകയും ചെയ്തു. അതെ സമയം കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യ – വിദ്യാഭ്യാസ മന്ത്രിമാരും ചെയ്യുന്ന നിയമബാഹ്യ പ്രവർത്തനങ്ങളും അഴിമതിയും അതാത് സമയം ചൂണ്ടിക്കാട്ടുന്നതിലും യാതൊരു മടിയും വി മുരളീധരൻ കാണിച്ചില്ല. സത്യത്തിൽ കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മിക്കപ്പോഴും പിണറായി വിജയന് ഏറാൻ മൂളിയപ്പോൾ ക്രിയാത്മക പ്രതിപക്ഷ നേതാവിന്റെ വേഷം കൂടി വി മുരളീധരനാണ് വഹിച്ചതെന്നു പറയണം.
ഇതിന്റെ എല്ലാം ഇടയിൽ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലക ശക്തിയും വി മുരളീധരൻ ആയിരുന്നു. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ടുണ്ടായ ദേശീയപാതാ വികസനത്തിന്റെ മുഴുവൻ ക്രെഡിറ്റും വി മുരളീധരന് അവകാശപ്പെട്ടതാണ്.
വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ വിവിധ വിദേശരാജ്യങ്ങളിലെ നേതാക്കളുമായി ഭാരതം നടത്തിയ പല ചർച്ചകളുടെയും നായകത്വം വി. മുരളീധരനായിരുന്നു. ആഗോളഭീകരതക്കെതിരെയുള്ള യു എൻ ചർച്ചയിലും ഭാരതത്തെ പ്രതിനിധീകരിച്ചത് വി മുരളീധരനാണ്.
ഇടതു ബുദ്ധിജീവികൾ വ്യാജപ്രചരണം നടത്തി ചുവപ്പുകോട്ട എന്ന പേര് പതിപ്പിച്ചെടുത്ത ആറ്റിങ്ങലിൽ വി മുരളീധരന്റെ രംഗപ്രവേശത്തോടെ കളം മാറി. ഇപ്പോഴവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.അയോധ്യയിൽ നിന്നെത്തിച്ച അക്ഷത വിതരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകളിലെത്തിയത് ആറ്റിങ്ങലിലാണ്. ചുവപ്പിന് മേൽ മെല്ലെ മെല്ലെ കാവി രാശി പടരുന്നത് മണ്ഡലത്തിൽ വെറുതെ ഒന്ന് നടന്നാൽ തൊട്ടറിയാൻ സാധിക്കും.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ