ന്യൂഡൽഹി: ഇന്ത്യൻ സേനയ്ക്ക് കൂടുതൽ ആയുധങ്ങൾ എത്തുന്നു. 16000 കോടി രൂപയുടെ ആയുധങ്ങൾ നിർമ്മിക്കാൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചു. 1819 കോടി രൂപയ്ക്ക് മെഷീൻ ഗണ്ണുകൾ വാങ്ങാനും തീരുമാനിച്ചു.
അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സായുധ സേനയ്ക്ക് കൂടുതൽ ആയുധങ്ങൾ നിർമിക്കാൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. ഇതിനായി 16000 കോടി രൂപ അനുവദിച്ചു. യന്ത്ര തോക്കുകൾ നിർമിക്കുന്നതിനായി 1800 കോടി രൂപ ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്. ഏഴര ലക്ഷത്തിലധികം എ കെ 47 തോക്കുകളും 5000ത്തിൽ അധികം സ്പിൻ തോക്കുകളും നിർമിക്കാനാണ് തീരുമാനം. എ കെ 47 തോക്കുകൾ നിർമിക്കുന്നതിന് 12000 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
കരസേനയ്ക്കും വ്യോമ സേനയ്ക്കുമായാണ് സ്പിൻ തോക്കുകൾ. ഇതിനായി 982 കോടി രൂപയാണ് കണക്കാക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സംയോജിപ്പിച്ചാകും തോക്കുകൾ നിർമിക്കുക. നാവിക സേനയുടെ മുങ്ങിക്കപ്പലുകളിൽ മികച്ച പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനായി 850 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മുങ്ങിക്കപ്പലുകളിൽ പ്രത്യേകമായി ചെറു മിസൈലുകൾ സ്ഥാപിക്കുന്നതിനും തീരുമാനമായി. പുത്തൻ സാങ്കേതിക വിദ്യയോടുകൂടി വിദേശ കമ്പനികളെ സംയോജിപ്പിച്ചാകും ആയുധങ്ങളുടെ നിർമ്മാണം. കേന്ദ്രപ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വസിഷൻ കൗൺസിലിന്റേതാണ് തീരുമാനം.