അധികാരികള്‍ അവഗണിച്ച ആദിവാസികള്‍ക്ക് ആശ്വാസമായി കുമ്മനം

Published by
Janam Web Desk

കണ്ണൂര്‍: പട്ടിണി സഹിക്കാനാകാതെ ആദിവാസിക്കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എച്ചില്‍ തെരഞ്ഞ് കഴിക്കുന്ന കാഴ്ച രണ്ട് മാസം മുന്‍പാണ് കേരളത്തിന്റെ കണ്ണ് നനയിച്ചത്. ആദിവാസി ക്ഷേമത്തിനായി ലക്ഷങ്ങള്‍ വാരിയെറിയുന്നുവെന്ന് അധികാരികള്‍ 24 മണിക്കൂറും പ്രസംഗിക്കുമ്പോഴായിരുന്നു ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ നിന്നുള്ള കുട്ടികളുടെ ഈ ദയനീയാവസ്ഥ ചിത്രങ്ങള്‍ സഹിതം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭരണകൂടം അവഗണിച്ച ഈ ആദിവാസി സമൂഹത്തിന് ആശ്വാസമാകുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രയുടെ ഭാഗമായിട്ടാണ് കുമ്മനം ഇന്നലെ ഇരിട്ടി അമ്പലക്കുയില്‍ വനവാസി കോളനിയില്‍ എത്തിയത്.

വനവാസികള്‍ക്ക് ഇടയിലേക്ക് അവരില്‍ ഒരാളായാണ് കുമ്മനം കടന്നുചെന്നത്. മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ക്ക് ശേഷം സേവാഭാരതി ഏറ്റെടുത്ത ഈ കോളനിയിലെ അവസ്ഥ കുമ്മനം നേരിട്ട് വിലയിരുത്തി. പട്ടിണിയും പണിയില്ലായ്മയും ദുരിതത്തിലാക്കിയ കോളനിക്കാര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യമായിരുന്നു സന്ദര്‍ശനത്തിന് പിന്നില്‍. പിന്നാക്ക വിഭാഗക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് കുമ്മനം വ്യക്തമാക്കി. കോളനിവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു കുമ്മനം രാജശേഖരന്‍ മടങ്ങിയത്.

കോളനിയുടെ നവീകരണത്തിനായി സമാഹരിക്കുന്ന നിധിയിലേക്ക് പൊതുസഹായം തേടിയ കുമ്മനത്തിന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ കൈയ്യില്‍ അണിഞ്ഞിരുന്ന സ്വര്‍ണവള ഊരി നല്‍കി. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു അമ്മയുടെ മനസോടെയാണ് താന്‍ ഇത് ചെയ്യുന്നതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍. പിന്നോക്കകാരെ സംരക്ഷിക്കുക എന്ന പാര്‍ട്ടി അദ്ധ്യക്ഷന്റെ സ്വപ്നത്തിനൊപ്പം നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ പ്രവര്‍ത്തി ഒപ്പമുണ്ടായിരുന്നവരെയും ആവേശത്തിലാക്കി. വനവാസികളും പിന്നോക്ക ജനതയും അവഗണിക്കപ്പെടേണ്ടവരല്ല എന്ന ഓര്‍മപ്പെടുത്തലായിരുന്നു കുമ്മനം രാജശേഖരന്രെ കോളനി സന്ദര്‍ശനം.

Share
Leave a Comment