തൃശൂർ: കെഎസ് യു തൃശൂർ ജില്ലാ കമ്മിറ്റിയിൽ തർക്കങ്ങളും ചേരിപ്പോരും രൂക്ഷമാകുന്നു. കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിന് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ രംഗത്തെത്തി. ഇനി ജില്ലാ കമ്മിറ്റി പരിപാടികൾക്ക് വന്നാൽ കാല് വെട്ടുമെന്നും ഭൂമിക്ക് മുകളിൽ വെച്ചേക്കില്ലെന്നും ഗോകുൽ ഗുരുവായൂർ ഭീഷണിപ്പെടുത്തുന്നതിന്റെയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറയുന്നതിന്റെയും ഓഡിയോ സന്ദേശം ജനം ടിവിക്ക് ലഭിച്ചു.
ജില്ലയിലെ പുതിയ ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വധഭീഷണിയിലേക്ക് വഴിമാറിയത്. തനിക്കും ചില ആളുകളുടെ പേരുകൾ നിർദ്ദേശിക്കാനുണ്ട് എന്ന് വിഷ്ണു പറഞ്ഞതാണ് ഗോകുൽ ഗുരുവായൂരിനെ ചൊടിപ്പിച്ചത്. “നിന്നെ നേരിട്ട് കിട്ടിയാൽ തീർത്തുകളയും, മുൻപ് നിനക്ക് സംരക്ഷണം നൽകി ഒഴിവാക്കി വിട്ടത് ഞാനാണ്, ഇനി മേലാൽ തൃശൂരിലെ പരിപാടികളിൽ ഇടപെടാൻ വന്നാൽ വെച്ചേക്കില്ല” തുടങ്ങിയ കടുത്ത ഭീഷണികളാണ് ഓഡിയോയിലുള്ളത്.
ആകാശത്തിന് താഴെയുള്ള എന്തിനും ഏതിനും പോലീസിലും കോടതിയിലും പരാതിയുമായി ഓടുന്ന ആളാണ് ഗോകുൽ ഗുരുവായൂരെന്നും, എന്നാൽ സ്വന്തം സഹപ്രവർത്തകനോട് പോലും ഇത്രയും തരംതാണ ഭാഷയിലാണ് ഇയാൾ പെരുമാറുന്നതെന്നും ജനങ്ങൾ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ സെക്രട്ടറി വിഷ്ണു ഡിസിസി പ്രസിഡൻ്റിനും കെഎസ് യു സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. ഈ വധഭീഷണി ഓഡിയോ പുറത്തുവന്നതോടെ കെഎസ് യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ്സ് നേതൃത്വങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും ആഭ്യന്തര കലഹങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.















