വിശാഖപട്ടണം : പ്രതിസന്ധികളെ കരുത്തോടെ നേരിട്ട വിശാഖപട്ടണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം . 2014 ൽ ഹുദൂദ് ചുഴലിക്കാറ്റ് വരുത്തി വച്ച നാശ നഷ്ടങ്ങളിൽ നിന്ന് ഉണർന്നെഴുന്നേറ്റ വിശാഖ പട്ടണത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു . അന്താരാഷ്ട്ര കപ്പൽ വ്യൂഹ പരിശോധനയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി .
പതിനാല് മാസങ്ങൾകൊണ്ട് എല്ലാ രാജ്യത്തിന്റെയും കപ്പൽ വ്യൂഹങ്ങളെ സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ സജ്ജമാകാൻ വിശാഖ പട്ടണത്തിനു കഴിഞ്ഞു. തീർച്ചയായും ഇതൊരു വലിയ വിജയമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ട്ര നാവിക വ്യൂഹങ്ങളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മോദി ആദ്യത്തെ അന്താരാഷ്ട്ര നാവിക ഉച്ചകോടി വരുന്ന ഏപ്രിൽ ഭാരതത്തിൽ വച്ചു നടക്കുമെന്നും അറിയിച്ചു. വ്യൂഹ പരിശോധനയിൽ പങ്കെടുത്ത വിദേശ രാജ്യങ്ങളുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു .
തീരപ്രദേശങ്ങളിലെ യുവാക്കൾ രാഷ്ട്രത്തിന്റെ പ്രധാന സമ്പത്താണ് . സമുദ്രത്തെപ്പറ്റി ആഴത്തിലുള്ള അറിവുകൾ അവർക്കുണ്ട് . സമുദ്രമാർഗ്ഗമുള്ള കള്ളക്കടത്തും ഭീകരവാദവും എല്ലാ രാജ്യങ്ങൾക്കും ഭീഷണി വിതയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു . കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ ഇവയെ തടയാൻ കഴിയുകയുള്ളൂ. അദ്ദേഹം ചൂണ്ടിക്കാട്ടി .
സമുദ്രമാർഗ്ഗമുള്ള ചരക്ക് കൈമാറ്റത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഇതിന് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മേക്ക് ഇൻ ഇന്ത്യയിലേക്ക് ക്ഷണിച്ച അദ്ദേഹം ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി ഇന്ത്യയിൽ നിർമാണം നടത്താൻ ആവശ്യപ്പെട്ടു .
ഭാരതീയ നാവിക സേനയ്ക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ടും വിദേശ നാവിക വ്യൂഹങ്ങൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടുമാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് .
ആർകെ ബീച്ചിൽ നടന്ന രാജ്യാന്തര സിറ്റി പരേഡിൽ പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് നാവിക സേനയുടെ വ്യോമ വിഭാഗത്തിന്റെ പ്രകടനങ്ങളും നടന്നു. അൻപത്തി രണ്ട് രാജ്യങ്ങളാണ് ഫ്ളീറ്റ് റിവ്യൂവിൽ പങ്കെടുക്കുന്നത് .