ക്രിക്കറ്റ് ലോകം ഇനി കുട്ടിക്രിക്കറ്റിന്‍റെ മത്സര ലഹരിയിൽ. ട്വന്‍റി – 20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ – ബംഗ്ലാദേശിനെ നേരിടും. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരം 27 ന് നടക്കും. മാർച്ച് ആറിനാണ് ഫൈനൽ.
ആദ്യം ഏഷ്യാകപ്പ്, തൊട്ടുപിന്നാലെ ലോകകപ്പ്. ക്രിക്കറ്റ് ലോകത്തിന് ഇനിയുള്ള 40 ദിനങ്ങൾ സമ്മാനിക്കുന്നത് ട്വന്‍റി 20 മത്സരങ്ങളുടെ മാസ്മരികത. ബാറ്റും പന്തും തമ്മിലുള്ള പോരാട്ടത്തിന്‍റെ വേഗതയിൽ ആരാധകർക്ക് ഇനി അലിഞ്ഞു ചേരാം. കുട്ടിക്രിക്കറ്റിലെ ഏഷ്യൻ ചാന്പ്യന്മാരെ തീരുമാനിക്കുന്ന ഏഷ്യാകപ്പിന് ബംഗ്ലാദേശിലെ മിർപൂരാണ് വേദിയാകുന്നത്.
ഏകദിന ഫോർമാറ്റ് വിട്ട് ഇരുപത് ഓവർ മത്സരമായി ഇത്തവണ ഏഷ്യാകപ്പ് അരങ്ങേറുകയാണ്. ലോകകപ്പിന് മുന്നോടിയായി ഏഷ്യൻ ടീമുകൾക്ക് പരിശീലനം ഒരുക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ പ്രമുഖ ടീമുകൾക്കൊപ്പം യു.എ.ഇ യും ക്രീസിൽ പുതുചരിത്രം കുറിക്കാൻ ഇറങ്ങും. ഓസ്ട്രേലിയയ്‌ക്കും, ശ്രീലങ്കയ്‌ക്കുമെതിരെ പരന്പര നേട്ടവുമായി ഇറങ്ങുന്ന ടീം ഇന്ത്യയാണ് ഇത്തവണത്തെ ഫേവറേറ്റുകൾ.
ക്രിക്കറ്റ്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം 27 ന് നടക്കും. മാർച്ച് ഒന്നിന് ശ്രീലങ്കയ്‌ക്കെതിരെയും മാർച്ച് മൂന്നിന് യു.എ.ഇയ്‌ക്കെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. മാർച്ച് 6 നാണ് കലാശപോരാട്ടം. പിന്നെ ലോകകപ്പിന്‍റെ ലഹരിയിലേക്ക്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ട്വന്‍റി 20 ലോകകപ്പിന് മാർച്ച് എട്ടിന് തുടക്കമാകും. മികച്ച പോരാട്ടത്തിന് കോപ്പുകൂട്ടി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. അതേ സമയം പടനായകൻ എം.എസ്. ധോണിയ്‌ക്ക് പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ധോണി വിട്ടുനിന്നാൽ പകരക്കാരനായി പാർത്ഥിവ് പട്ടേൽ ടീമിൽ ഇടംപിടിക്കും. മിന്നും പോരാട്ടങ്ങൾക്കായി ക്രീസുണരാൻ ഇനി മണിക്കൂറുകൾ മാത്രം.