ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ ടെൻ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. നാഗ്പൂരിൽ നടന്ന മത്സരത്തിൽ 47 റൺസിനാണ് ന്യൂസിലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ -ബംഗ്ലാദേശിനെയും, വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ടിനെയും നേരിടും.
സ്പിൻ പിച്ച് ഒരുക്കി കീവിസിനെ നേരിട്ട ഇന്ത്യക്ക് തിരിച്ചടി. 126 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ടീം ഇന്ത്യ 79 റൺസുമായി കൂടാരം കയറി.
ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്ന് ബാറ്റ്സ്മാൻമാർ മാത്രം. 30 റൺസ് എടുത്ത എം.എസ്. ധോണിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. കോഹ്‍ലി 23 റൺസ് എടുത്തു.
ഇന്ത്യയുടെ ഒൻപത് വിക്കറ്റും വീഴ്‌ത്തിയത് കീവിസ് സ്പിന്നർമാർ. 11 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ മിച്ചൽ സാന്‍റനറാണ് കളിയിലെ കേമൻ.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസ് എടുത്തത്. 34 റൺസ് എടുത്ത കോറി ആൻഡേഴ്സനാണ് തുടക്കത്തിലെ തകർച്ചയിൽ നിന്ന് കീവിസിനെ കരകയറ്റിയത്.
തോൽവിക്ക് കാരണം ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണെന്ന് ഇന്ത്യൻ നായകൻ ധോണി പറഞ്ഞു. 19 ന് കൊൽക്കത്തയിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.