കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം നേതാവ് പി.ജയാരജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതി വിധിപറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയായ പി.ജയരാജന്റെ റിമാന്‍ഡ് കാലാവധി മാര്‍ച്ച് 11ന് അവസാനിച്ചതിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ഏപ്രില്‍ എട്ടാം തീയതി വരെ നീട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ജയരാജന് ജാമ്യാപേക്ഷ നല്‍കിയത്. മനോജ് വധക്കേസില്‍ തനിക്കെതിരെ സി.ബി.ഐ ഉന്നയിക്കുന്ന ഗൂഢാലോചനാകുറ്റം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കാണിച്ചാണ് ജയരാജന് അഭിഭാഷകന് കെ.വിശ്വന് മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണസംഘവുമായി സഹകരിച്ചിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
അതേസമയം, കേസിലെ ഒന്നാം പ്രതി വിക്രമനാണെങ്കിലും മുഖ്യആസൂത്രകന് പി.ജയരാജനാണെന്നും യു.എ.പി.എ നിയമപ്രകാരം ജയരാജന് ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ വാദിച്ചു. കോടതിയുടെ അനുമതിയോടെ ജയരാജനെ ചോദ്യം ചെയ്തെങ്കിലും അത് തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇനിയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ടെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ജയരാജന് നേരത്തെ ഹൈക്കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ജയരാജനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതായി ഹൈക്കോടതി കണ്ടെത്തിയ കാര്യവും സി.ബി.ഐ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി അത്തരമൊരു നിഗമനത്തിലെത്തിയതെന്നതിനാല് സി.ബി.ഐ പ്രോസിക്യൂട്ടര്‍ കേസ് ഡയറി തലശ്ശേരി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.