ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഷാഹിദ് അഫ്രീദിയെ പുറത്താക്കാൻ നീക്കം. ടീമിന്‍റെ തോൽവിയ്‌ക്കൊപ്പം, ലോകകപ്പിന് മുന്പ് അഫ്രീദി നടത്തിയ പരാമർശങ്ങളും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചതായാണ് സൂചന.
ലോകകപ്പ് ട്വന്‍റി-20യിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ആണ് പാകിസ്ഥാൻ ക്രിക്കറ്‍റിൽ വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ ഷാഹിദ് അഫ്രീദിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ ഇതിന് സമവായമായതായും സൂചനയുണ്ട്. ഇനിയുളള മത്സരങ്ങൾക്ക് മറ്റൊരു ക്യാപ്റ്റനെ പരിഗണിക്കുന്നുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ പറയുന്നു.
ലോകകപ്പിന് ശേഷം ടീമിൽ സമഗ്ര അഴിച്ചു പണിയ്‌ക്കും സാധ്യതയുണ്ട്. ടീമിൽ മാത്രമല്ല സെലക്ഷൻ കമ്മറ്റിയേയും, കോച്ചിനേയും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയോട് പരാജയപ്പെട്ടതോടെ പാകിസ്ഥാൻ ടീമിനെതിരെ നാട്ടിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അഫ്രീദിയുടേയും, സഹതാരങ്ങളുടേയും കോലം കത്തിക്കുകയും,അവർക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. ചിലർ കളികണ്ടുക്കൊണ്ടിരുന്ന ടിവി തല്ലിപ്പൊട്ടിച്ചും, ബാറ്റുകൾ കൂട്ടമായി അഗ്നിക്കിരയായുമാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ലോകകപ്പിൽ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.