ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റൺസിന്‍റെ ത്രസിപ്പിക്കുന്ന ജയം. 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ആർ.അശ്വിനാണ് കളിയിലെ കേമൻ. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി സാധ്യത നിലനിർത്തി. 27 ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ജയിക്കാനായാൽ ഇന്ത്യയ്‌ക്ക് സെമി ബർത്ത് ഉറപ്പിക്കാം.
ട്വന്‍റി 20 ക്രിക്കറ്റിലെ സൂപ്പർ ക്ലൈമാക്സ്. ജയം ഉറപ്പിച്ച ബംഗ്ലാദേശ് കളി കൈവിട്ടത് അവസാന മൂന്ന് പന്തുകളിൽ.
അവസാന ആറു പന്തിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 11 റൺസ്. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ മൂന്ന് പന്തിൽ ഒൻപത് റൺസ് നേടി ബംഗ്ലാദേശ് ജയത്തിനരികെ.
നാലാം പന്ത് മിഡ് വിക്കറ്റിന് മീതെ പറത്താൻ ശ്രമിച്ച മുഷ്ഫിക്കുൾ റഹീമിന് പിഴച്ചു. ശിഖർ ധവാന് പിടിനൽകി പുറത്തേക്ക്. തൊട്ടടുത്ത പന്തിൽ മുഹമ്മദുള്ളയും പുറത്ത്. ഡീപ് മിഡ് വിക്കറ്റിൽ ജഡേജയുടെ തകർപ്പൻ ക്യാച്ച്.
അവസാനപന്ത് ബാറ്റ്സ്മാനെ കബളിപ്പിച്ച് ധോണിയുടെ കൈകളിലേയ്‌ക്ക്. ബൈ റണ്ണിനായി ഓടിയ മുസ്തഫിസുർ റഹ്മാൻ ക്രീസിലെത്തും മുന്പേ ധോണിയുടെ വക റണ്ണൗട്ട്. ജയം ഇന്ത്യക്ക്.
147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗ്ലാദേശ് നേടിയത് ഒൻപത് വിക്കറ്റിന് 145 റൺസ്. ബംഗ്ലാദേശ് അനായസ ജയത്തിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ ഗതിമാറ്റിയത് സബ്ബീർ റഹ്മാനെ പുറത്താക്കിയ ധോണിയുടെ തകർപ്പൻ സ്റ്റംപിംഗ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസ് നേടിയത്. 30 റൺസ് എടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. തുടർച്ചയായ രണ്ടാം ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി.