ന്യൂഡൽഹി : അമീർ ഖാൻ എ സി പി അജയ് സിംഗ് റാഥോഡായി തകർത്തഭിനയിച്ച സർഫറോഷിന്റെ രണ്ടാം ഭാഗം അടുത്തവർഷം ഉണ്ടാകുമെന്ന് സംവിധായകനും മലയാളിയുമായ ജോൺ മാത്യു മാത്തൻ അറിയിച്ചു . 1999 ലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സർഫറോഷ് അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ രഹസ്യങ്ങൾ തുറന്ന് കാട്ടിയ ചിത്രമാണ് .
പ്രശസ്ത നടൻ നസറുദ്ദീൻ ഷാ പാകിസ്ഥാനി ഗസൽ ഗായകനായ ഗുൽഫാം ഹസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത് . ഗസൽ ഗായകൻ എന്നതിനൊപ്പം പാകിസ്ഥാൻ ഇന്റലിജൻസിന്റെ ചാരനായും ഗുൽഫാം ഹസ്സൻ പ്രവർത്തിച്ചിരുന്നു .
അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ആയുധക്കടത്തിനേയും തകർക്കാൻ ശ്രമിക്കുന്ന പോലീസ് ഓഫീസർ എ സി പി അജയ് സിംഗ് റാത്തോഡായാണ് ആമിർഖാൻ ചിത്രത്തിൽ അഭിനയിച്ചത് . സോണാലി ബാന്ദ്രയായിരുന്നു നായിക .
സർഫറോഷിന്റെ രണ്ടാം ഭാഗം ഇറക്കണമെന്ന് 2013 ലാണ് ആമിർ ഖാൻ തന്നോടഭ്യർത്ഥിച്ചതെന്ന് മാത്തൻ പറഞ്ഞു. മറ്റ് ചില ചിത്രങ്ങളുടെ പണിപ്പുരയിലായത് കൊണ്ടാണ് സിനിമ തുടങ്ങാൻ താമസമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി .