ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. തുടർച്ചയായ രണ്ടാം ഫൈനലാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.
രണ്ടാം ട്വന്‍റി 20 ലോകകപ്പ് നേട്ടത്തിലേയ്‌ക്ക് ഇന്ത്യയ്‌ക്ക് ഇനി രണ്ട് ജയത്തിന്‍റെ ദൂരം മാത്രം. ആദ്യം പിന്നിടേണ്ടത് കരീബിയൻ കരുത്തിനെ. പിന്നെ കലാശപോരാട്ടം. വാങ്കഡെയിൽ ടീം ഇന്ത്യയ്‌ക്ക് കടുത്ത വെല്ലുവിളിയാകും ക്രിസ് ഗെയ‍്‍ലും കൂട്ടരും ഉയർത്തുക. ബാറ്റിംഗിൽ രോഹിത് ശർമയും, ശിഖർ ധവാനും, സുരേഷ് റെയ്നയും ഫോമിലാവാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ വിരാട് കൊഹ്‍ലി അജയ്യനായി ക്രീസിലുണ്ടാകും എന്ന വിശ്വാസമാണ് ആരാധകരുടെ പ്രതീക്ഷ.
കൊഹ്‍ലിയ്‌ക്ക് വിജയപാത ഒരുക്കാൻ യുവരാജ് സിംഗ് ഒപ്പമുണ്ടാകുമോ എന്ന് ആശങ്ക ഇപ്പോഴും ബാക്കിയാണ്. യുവി ഇറങ്ങിയില്ലെങ്കിൽ മനീഷ് പാണ്ഡയോ, അജിങ്ക്യാ രഹാനെയോ ക്രീസിലെത്തും. ബൗളിംഗിൽ അശ്വിനും, നെഹ്‍റയും ബൂംറയും മികവ് നിലനിർത്തുമെന്നാണ് പ്രതീക്ഷ. ഓൾറൗണ്ട് മികവിന്‍റെ കരുത്തുമായാണ് കരീബിയൻ നിര ഇറങ്ങുന്നത്. എന്നാൽ ടീമിന്‍റെ സ്ഥിരതയില്ലായ്മ ഒരിക്കൽകൂടി തെളിയിക്കുന്നതാണ് സൂപ്പർ ടെന്നിൽ അഫ്ഗാനിസ്ഥാനോട് ഏറ്റുവാങ്ങിയ തോൽവി.
സ്പിന്നർമാരായ സാമുവൽ ബദ്രിയേയും, സുലൈമാൻ ബെന്നിനേയും കേന്ദ്രീകരിച്ചാണ് വിൻഡീസിന്‍റെ ബൗളിംഗ് നിര ഇതുവരെ മുന്നേറിയത്. എന്നാൽ വാങ്കഡെയിലെ ബാറ്റിംഗ് വിക്കറ്റിൽ ഇത് പാളിയേക്കാം. ട്വന്‍റി 20 യിലെ ബാറ്റിംഗ് വിസ്മയം വിരാട് കൊഹ്‍ലിയോ, ക്രിസ് ഗെയ്‍ലോ. നാളെ വാങ്കഡെ ഉത്തരം നൽകും.