വാംഖഡേ: ട്വന്‍റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കേ വിൻഡീസ് മറികടന്നു. പുറത്താകാതെ 82 റൺസെടുത്ത ലെൻഡൽ സിമൺസാണ് കളിയിലെ താരം. ഞാറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് വെസ്റ്റ് ഇൻഡീസിന്‍റെ എതിരാളികൾ.
വാംഖഡേ ഇന്ത്യൻ ക്രിക്കറ്റിനെ വീണ്ടും കണ്ണീരു കുടിപ്പിച്ചു. ക്രിസ് ഗെയ്‍ലിന് മുന്നിൽ പേടിക്കാതെ കളിച്ച ഇന്ത്യൻ താരങ്ങൾ ചാൾസ് ജോൺസിന്‍റെയും ലെൻഡൽ സിമ്മൺസിന്‍റെയും മുന്നിൽ പന്ത് വച്ച് കീഴടങ്ങി.193 റൺസിന്‍റെ വിജയ ലക്ഷ്യവുമായിറങ്ങിയ വിൻഡീസിന് ആദ്യവിക്കറ്റ് നഷ്ടമാകുന്നത് രണ്ടാം ഓവറിൽ. ബുംമ്രയുടെ പന്തിൽ ക്രിസ് ഗെയ്‍ൽ.
പിന്നീട് ഒത്തുചേർന്ന ചാൾസ് ജോൺസ് -ലെൻഡൽ സിമ്മൺസ് സഖ്യം ഇന്ത്യൻ ബൗളിംഗിനെ പിച്ചിചീന്തി. മൂന്നാം വിക്കറ്റിൽ പിറന്നത് 99 റൺസ്. അർദ്ധ സെഞ്ച്വറി നേടിയ ജോൺസിനെ പുറത്താക്കിയത് കോഹ്‍ ലി.
അച്ചടക്കമില്ലാത്ത ബൗളിംഗും ഭാഗ്യവും മുതൽക്കൂട്ടാക്കി വിൻഡീസ് താരങ്ങൾ റണ്ണടിച്ച് കൂട്ടി. അവസാന ഓവറിൽ കോഹ്‍ ലി വീണ്ടും പന്തെടുത്തെങ്കിലും നാലാം പന്ത് ആന്ദ്രേ റസ്സൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തി കരിബീയൻസ് ഫൈനലിന് ടിക്കറ്റെടുത്തു.
നേരത്തെ വിരാട് കോഹ് ലി നേടിയ 89 റൺസിന്‍റെ മികവിലാണ് ഇന്ത്യ നിശ്ചിത ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് അടിച്ചെടുത്തത്. രോഹിത് ശർമ്മ 43 ഉം ശിഖർ ധവാൻ പകരമെത്തിയ അജിങ്ക്യാ രഹാനെ 40ഉം റൺസെടുത്ത് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്ത് പകർന്നു.