കൊൽക്കത്ത: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് കലശാപോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസ് നാളെ ഇംഗണ്ടിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.
ഈഡൻ ഗാർഡൻസിൽ പുതുചരിത്രം കുറിക്കുക ഇംഗ്ലണ്ടോ, വെസ്റ്റ് ഇൻഡീസോ. ഇരു ടീമുകളും ലക്ഷ്യമിടുന്നത് ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം കിരീട നേട്ടം. സെമി ഫൈനലിൽ ഇന്ത്യയെ കീഴടക്കിയെത്തുന്ന വിൻഡീസ് നിര കടുത്ത വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് ഉയർത്തുന്നത്. ക്രിസ് ഗെയ്‍ലും ജോൺസൻ ചാൾസും, ലെൻഡൻ സിമൻസും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര, ഓൾറൗണ്ട് മികവുമായി ആൻഡ്രൂ റസലും, ബ്രാവോയും, ഡാരൻ സമിയും, ട്വന്‍റി 20 ഫോർമാറ്റിലെ മികച്ച സ്പിന്നർമാരായ സാമുവൽ ബദ്രിയും, സുലൈമാൻ ബെന്നും….. രണ്ടാം കിരീടം മോഹിക്കാൻ വേണ്ട ചേരുവകൾ കരീബിയൻസിന് ഉണ്ട്.
ജേസൻ റോയും, ജോ റൂട്ടും, ജോസ് ബട്‍ലറുമടങ്ങുന്ന ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ബൗളിംഗ് നിരയിൽ ബെൻ സ്റ്റോക്കും, ഡേവിഡ് വില്ലിയും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ സൂപ്പർ ടെൻ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തറപറ്റിച്ചത് ക്രിസ് ഗെയ്‍ലിന്‍റെ മിന്നുന്ന സെഞ്ച്വറിയായിരുന്നു.
ഇരു ടീമുകൾ മുഖാമുഖമെത്തുന്പോൾ ബാറ്റിംഗ് കരുത്താകും മത്സരത്തിന്‍റെ ഗതി നിർണയിക്കുക. ഈഡൻ ഗാർഡൻസ് കാത്തിരിക്കുന്നു. കുട്ടിക്രിക്കറ്റിന്‍റെ യുവരാജക്കന്മാർക്കായി.