തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്ന അവസാന നിമിഷങ്ങളിൽ, തിടുക്കം കൂട്ടി വീണ്ടും ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഏപ്രിൽ അഞ്ചിന് പൊതു വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ഇതു സംബന്ധിച്ച് 10 ദിവസത്തിനുളളിൽ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവു നൽകി.
ഹയർസെക്കണ്ടറി സ്കൂളുകൾ അനുവദിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് കീഴ്വഴക്കങ്ങൾ മറികടന്നുളള ഈ നീക്കം.
പുതിയ ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കുന്നതു സംബന്ധിച്ച് എല്ലാ വർഷവും മാർച്ച് 31 നകം തീരുമാനമെടുക്കണമെന്നതാണ് ചട്ടം. സെപ്റ്റംബർ 30നകം മൂന്നംഗ മേഖലാസമിതിയും, ഒക്ടോബർ 31നകം ആറംഗ സംസ്ഥാനസമിതിയും ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഈ കീഴ്വഴക്കങ്ങളെല്ലാം തകിടം മറിച്ചു കൊണ്ടാണ് പുതിയ നീക്കമെന്നറിയുന്നു.
നിലവിൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ കാൽ ലക്ഷത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പൊഴാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇതോടെ നേരത്തേ അനുമതി നിഷേധിച്ചതടക്കം നൂറ്റിനാൽപ്പത്തിയെട്ടോളം സ്കൂളുകൾക്കു കൂടി ഹയർ സെക്കണ്ടറി പദവി ലഭ്യമാകും. ഇത് സർക്കാരിന് വൻ സാമ്പത്തികബാദ്ധ്യതയാണ് വരുത്തി വയ്ക്കുന്നത്.