ശ്രീനഗർ: പ്രധാനമന്ത്രിയോ, കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോ തങ്ങളുടെ കലാലയത്തിലെത്തി ദേശീയപതാക ഉയർത്തണമെന്ന് ശ്രീനഗർ എൻ.ഐ.ടിയിലെ വിദ്യാർത്ഥികൾ.
സ്മൃതി ഇറാനിക്ക് ഒരു സംഘം വിദ്യാർത്ഥികൾ നൽകിയ കത്തിൽ 19 ആവശ്യങ്ങൾ അറിയിച്ചിരുന്നു. കോളേജ് ഭരണസമിതി പുനഃസംഘടിപ്പിക്കുക, കാമ്പസിൽ സ്ഥിരമായി സി.ആർ.പി.എഫിനെ വിന്യസിക്കുക, വിദ്യാർത്ഥി കൗൺസിൽ രൂപീകരിക്കുക, പരീക്ഷാമൂല്യനിർണ്ണയം എൻ.ഐ.ടിക്കു പുറത്തു നിന്നും ആക്കാനുള്ള അവസരം, ദേശീയോത്സവങ്ങൾ ആഘോഷിക്കാനുളള സ്വാതന്ത്ര്യം തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു നിവേദനം.
“പ്രധാനമന്ത്രിയോ, മാനവശേഷി വകുപ്പ് മന്ത്രിയോ വിദ്യാർത്ഥികളോടൊപ്പം എൻ.ഐ.ടി.യിലെത്തി പൂർണ്ണരൂപത്തിലുളള ദേശീയപതാക അതിന്റെ അത്യുന്നതങ്ങളിൽ ഉയർത്തണം‘ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇത് തങ്ങൾക്കു സുരക്ഷിതത്വബോധം നൽകുമെന്നും അവർ പറഞ്ഞു. ഇത് കശ്മീർ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന യാഥാർഥ്യം ആവർത്തിച്ചുറപ്പിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. രാഷ്ട്രവിരുദ്ധശക്തികൾക്കു മേൽ സാദ്ധ്യമാവുന്ന മാനസികമായ വിജയം കൂടിയായി വിദ്യാർത്ഥികൾ ഇതിനെ കാണുന്നു. കാമ്പസിലെ സമീപകാല സംഭവങ്ങളിൽ കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കണമെന്നും, ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചിലവുകൾ കോളേജ് ഭരണസമിതിയിൽ നിന്നും ഈടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഏപ്രിൽ ഒന്നിന് ഭാരതവും, വെസ്റ്റ് ഇൻഡീസുമായുളള ക്രിക്കറ്റ് മത്സരത്തേത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.