കോട്ടയം: അവയവമാറ്റശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. അമ്പിളി ഫാത്തിമയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഹൃദയവും, ശ്വാസകോശങ്ങളുമാണ് മാറ്റി വച്ചത്. കഴിഞ്ഞ ദിവസം രക്തത്തിലും, ആന്തരികാവയവങ്ങളിലും കടുത്ത അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്പിളിയെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചെങ്കിലും മരുന്നുകളോടൊന്നും പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
10 മാസം മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഒരിക്കൽ അണുബാധയുണ്ടായിരുന്നു. കഴിഞ്ഞ ഒരുമാസമായി കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന അമ്പിളിയെ കടുത്ത പനിയും, ശ്വാസം മുട്ടലും ഉണ്ടായതിനെത്തുടർന്നാണ് അണുബാധയേറ്റത്. അതേത്തുടർന്നാണ് കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാഞ്ഞിരപ്പളളി പുതുപ്പറമ്പിൽ വീട്ടിൽ ബഷീറിന്റെയും, ഷൈലയുടെയും മകളായ അമ്പിളി കോട്ടയം സി.എം.എസ് കോളേജിലെ അവസാനവർഷ എം.കോം വിദ്യാർത്ഥിനിയാണ്.