അരിസോണ: ബോക്സിംഗ് രംഗത്തെ ഇതിഹാസമെന്നു വിശേഷിപ്പിക്കുന്ന മുഹമ്മദലി വിടവാങ്ങി. ശ്വാസകോശരോഗം ഗുരുതരമായതിനേത്തുടർന്ന് അദ്ദേഹത്തെ വ്യാഴാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് എഴുപത്തിനാലു വയസ്സായിരുന്നു. വളരെക്കാലമായി പാർക്കിൻസൺസ് രോഗത്തിനു ചികിത്സയിലായിരുന്ന മുഹമ്മദലി യു.എസിലെ അരിസോണയിലാണ് അന്തരിച്ചത്.
കാഷ്യസ് ക്ലേ എന്നായിരുന്നു മുഹമ്മദലിയുടെ ആദ്യ പേര്. 1964ൽ ഇസ്ലാം മതം സ്വീകരിച്ചതിനേത്തുടർന്നാണ് അദ്ദേഹം മുഹമ്മദലിയെന്ന പേരു സ്വീകരിച്ചത്. 1960ൽ പത്തൊൻപതാം വയസ്സിലാണ് മുഹമ്മദാലി ആദ്യ ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. 1964, 1974, 1978 എന്നീ വർഷങ്ങളിൽ ലോക കിരീടം സ്വന്തമാക്കിയ മുഹമ്മദലി മൂന്നു തവണ ഹെവി വെയിറ്റ് ചാമ്പ്യനായും ഒളിമ്പിക് ചാമ്പ്യനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.