ന്യൂഡൽഹി: ഇറാനിയൻ മത്സ്യ ബന്ധന കപ്പലിലെ പാകിസ്താൻ ജീവനക്കാർക്ക് അടിയന്തര വൈദ്യ സഹായം നൽകി ഇന്ത്യൻ നാവികസേന. ഇറാനിയൻ മത്സ്യബന കപ്പലായ അൽ റഹ്‌മാനിയിൽ നിന്നും SOS സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നാവികസേനാംഗങ്ങൾ കപ്പലിലുള്ളവർക്ക് സഹായം ഉറപ്പാക്കിയത്. ഏപ്രിൽ 30 നായിരുന്നു സംഭവം. ആകെ 20 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ നാവികസേനയുടെ പ്രസ്താവന പ്രകാരം അറബിക്കടലിൽ കടൽക്കൊള്ളകളെ പ്രതിരോധിക്കാൻ വിന്യസിച്ച ഐഎൻഎസ് സുമേധയിലെ നാവികരാണ് മത്സ്യബന്ധന കപ്പലിൽ ഉണ്ടയിരുന്ന പാകിസ്താനികൾക്ക് രക്ഷകരായത്. നാവികസേനയുടെ കപ്പലിൽ നിന്നും മെഡിക്കൽ വിദഗ്‌ധർ ഉൾപ്പെടുന്ന ഒരു സംഘം ഇറാനിയൻ മത്സ്യ ബന്ധന കപ്പലിൽ കടക്കുകയും ശ്വാസ തടസ്സം അനുഭവപ്പെട്ട ക്രൂ അംഗത്തിന് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു. തുടർന്ന് ഇയാൾ ബോധം വീണ്ടെടുക്കയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു.
മാർച്ചിൽ സൊമാലിയയ്‌ക്ക് സമീപം സായുധ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ 23 അംഗ ജീവനക്കാരെ ഇന്ത്യൻ നാവികസേന വിജയകരമായി രക്ഷപ്പെടുത്തിയിരുന്നു.