തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവിനുമെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൻ്റേതാണ് നിർദ്ദേശം.
നിയമവിരുദ്ധ നടപടി, പൊതു ശല്യം, പൊതുവഴി തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കൻ്റോൺമെൻ്റ് പൊലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമ വിരുദ്ധമായി സംഘം ചേരൽ, മോട്ടോർ വെഹിക്കിൾ ആക്ടിന്റെ സെക്ഷൻ 201 തുടങ്ങിയ വകുപ്പുകളും മേയർക്കെതിരെ ചുമത്താൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
സംഭവത്തിൽ മേയർക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ യദുവും ഹർജി സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. കണ്ടക്ടർ സുബിൻ നൽകിയ മൊഴിയും അദ്ദേഹം നിഷേധിച്ചു. കാർ തന്നെ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ടക്ടർ കാണാൻ സാധ്യതയേറെയാണെന്നും മെമ്മറി കാഡ് കാണാതായ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാൾക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും യദു ആരോപിച്ചിരുന്നു.