ഗുവാഹത്തി: ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും മേഘാലയ വഴി അഞ്ചു തീവ്രവാദികൾ അസമിലേയ്ക്കു കടന്നിട്ടുണ്ടെന്ന വിവരത്തേത്തുടർന്ന് അസം പൊലീസ് പ്രദേശത്ത് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ബംഗ്ലാദേശിൽ തുടർച്ചയായുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അതീവജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, സൈന്യം എന്നിവിടങ്ങൾ കൂടാതെ ബംഗ്ലാദേശ്, മേഘാലയ തുടങ്ങിയ ഇടങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വിധ സുരക്ഷാമുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും, നുഴഞ്ഞു കയറിയവരെ പിടികൂടാൻ ഉടൻ തന്നെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അസം പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗുവാഹത്തി വിമാനത്താവളത്തിലെയും, കാമാഖ്യ ക്ഷേത്രത്തിലെയും സുരക്ഷാസംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം അതീവജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അസം ഡി.ജി.പി മുകേഷ് സഹായ് പറഞ്ഞു.
മേഘാലയയുടെ തെക്കൻ പ്രവിശ്യയിലുള്ള ഗ്രാമീണരാണ് തീവ്രവാദികളെന്നു സംശയിക്കുന്ന യുവാക്കളെ കണ്ടതെന്നു പറയപ്പെടുന്നു. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികൾ പലപ്പോഴും ഭാരതത്തിന്റെ അതിർത്തിസംസ്ഥാനങ്ങളിലേയ്ക്കു നുഴഞ്ഞു കയറുന്നത് നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. വ്യാഴാഴ്ച മ്യാന്മർ അതിർത്തിയിൽ നിന്നും അരുണാചൽ പ്രദേശിലേയ്ക്ക് നുഴഞ്ഞു കയറിയ നാലു തീവ്രവാദികളെ അസം റൈഫിൾസ് വെടി വച്ചു വീഴ്ത്തിയിരുന്നു.