പാരീസ് : ഫ്രാൻസിൽ 84 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ആക്രമണം തങ്ങൾക്കെതിരെ സഖ്യരാഷ്ട്രങ്ങൾ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയാണെന്ന് ഐഎസ് പറഞ്ഞു. ആക്രമണം നടത്തിയത് ടൂനീഷ്യൻ വംശജനായ മൊഹമ്മദ് ലഹാവ ആണെന്ന് വ്യക്തമായിട്ടുണ്ട്.
നീസിലെ റിവേറ നഗരത്തിൽ ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റിൽ ഡേ ആഘോഷങ്ങൾക്കിടെയാണ് മൊഹമ്മദ് ലഹവായി അമിത വേഗത്തിൽ ട്രക്ക് ഓടിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയത്. ജനങ്ങൾക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് പൊലിസ് മൊഹമ്മദിനെ വെടിവച്ചു കൊല്ലുകയായിരുന്നു .വീട് പെർമിറ്റിൽ നിന്നാണ് ഇയാൾ ടൂനീഷ്യൻ വംശജനാണെന്ന് തിരിച്ചറിഞ്ഞത്.
ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കം തന്നെ ഇതിന് പിന്നിൽ ഐഎസ് ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ് പറഞ്ഞിരുന്നു. എന്നാൽ ആക്രമണം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തത്. മൊഹമ്മദിന്റെ മുൻ ഭാര്യയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണത്തിലാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശന സുരക്ഷയും ഏർപ്പെടുത്തിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നു.