ഷിംല: 11-ാം പഞ്ചൻ ലാമയുടെ 35-ാം ജന്മദിനത്തിൽ പ്രാർത്ഥനകളുമായി ബുദ്ധസന്യാസിമാർ. ഷിംലയിലെ ജോനാങ് സന്യാസ ആശ്രമത്തിൽ ഒത്തുകൂടിയ ടിബറ്റൻ ബുദ്ധ സന്യാസിമാരാണ് പഞ്ചൻ ലാമയ്‌ക്കുവേണ്ടി പ്രാർത്ഥന സംഘടിപ്പിച്ചത്. ടിബറ്റൻ ബുദ്ധമത വിശ്വാസ പ്രകാരം ദലൈലാമ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സ്ഥാനം വഹിക്കുന്നയാളാണ് 11-ാം പഞ്ചൻ ലാമ. പഞ്ചൻ ലാമയെ ആറാമത്തെ വയസ്സിൽ ചൈനീസ് അധികാരികൾ തട്ടിക്കൊണ്ടുപോയതായി ടിബറ്റുകാർ പറയുന്നു.
പഞ്ചൻ ലാമയുടെ തിരോധാനത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും അദ്ദേഹത്തിന്റെ മോചനത്തിനായി നടപടികൾ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രാർത്ഥന സംഘടിപ്പിച്ചത്. “പഞ്ചൻലാമ എവിടെയാണെന്ന് ആർക്കുമറിയില്ല , അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നെങ്കിലും കണ്ടെത്തണം. അതിനായി ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള അന്താരഷ്‌ട്രസംഘടനകൾ ഇടപെടണം” ടിബറ്റൻ ആക്ടിവിസ്റ്റ് ടെൻസിൻ നംഗ്യാൽ പറയുന്നു. എല്ലാ വർഷവും ടിബറ്റൻ സന്യാസി സമൂഹം പഞ്ചൻ ലാമയ്‌ക്കായി പിറന്നാൾ ദിനത്തിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കാറുണ്ട്.
1989 ഏപ്രിൽ 25 ന് ടിബറ്റൻ സ്വയംഭരണ മേഖലയിലെ (TAR) നാഗ്‌ചു മേഖലയിലെ ലാരി ഗ്രാമത്തിലാണ് 11-ാം പഞ്ചൻ ലാമയുടെ ജനനം. ചൈനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന 14-ആം ദലൈലാമ, പഞ്ചൻ ലാമയുടെ ആറാം വയസ്സിൽ അദ്ദേഹത്തെ 10-ാം പഞ്ചൻ ലാമയുടെ പുനർജന്മമായി അംഗീകരിച്ചിരുന്നു.
പത്താം പഞ്ചൻ ലാമയുടെ പുനർജൻമമായി സന്യാസി സമൂഹം അംഗീകരിച്ചതിന് പിന്നാലെ ചൈന 11-ാം പഞ്ചൻ ലാമയ്‌ക്കെതിരെ രംഗത്തെത്തി. മറ്റൊരു പഞ്ചൻ ലാമയെ ഈ സ്ഥാനത്തേക്ക് അവരോധിക്കാൻ ചൈന നീക്കം നടത്തിയെങ്കിലും സന്യാസി സമൂഹം അംഗീകരിച്ചില്ല. പിന്നീട് ചൈന 11-ാം പഞ്ചൻ ലാമയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അന്നുമുതൽ ചൈന അദ്ദേഹത്തെ തടവിലാക്കിയിരിക്കുകയാണെന്നാണ് ടിബറ്റുകാർ പറയുന്നത്.















