ന്യൂഡൽഹി : പത്തനംതിട്ട – ഇടുക്കി ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സർക്യൂട്ട് പദ്ധതിക്ക് 99. 22 കോടി അനുവദിച്ചു. ഇതിൽ 19.84 കോടി രൂപ ആദ്യ ഗഡുവായി നൽകിക്കഴിഞ്ഞു.
പത്തനം തിട്ട – ഗവി – വാഗമൺ – തേക്കടി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ഇക്കോ ടൂറിസം സർക്യൂട്ടിനാണ് തുക അനുവദിച്ചത് . കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്
21 സംസ്ഥാനങ്ങൾക്കായി ഇതുവരെ 2048 കോടി അനുവദിച്ചിട്ടുണ്ട് . വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര വികസനത്തിന് 821 കോടിയും ഗോത്ര മേഖലയിലെ വിനോദ സഞ്ചാര പദ്ധതികൾക്കായി 282 കോടിയും അനുവദിച്ചു. ബുദ്ധമതവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർക്യൂട്ടിന് 108 കോടിയും അനുവദിച്ചു.
മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം വിനോദ സഞ്ചാര വികസനത്തിന് വേണ്ടി ആരംഭിച്ചത് പദ്ധതിയാണ് സ്വദേശ് ദർശൻ . വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ അവയുടെ ബന്ധം അനുസരിച്ച് 13 പര്യടന മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വടക്കു കിഴക്കൻ ഇന്ത്യ പര്യടനം , ബുദ്ധിസ്റ്റ് പര്യടനം , ഹിമാലയ പര്യടനം, തീരദേശ പര്യടനം, കൃഷ്ണ പര്യടനം , മരുഭൂമി പര്യടനം , ഗോത്ര പര്യടനം, ഇക്കോ പര്യടനം , വന്യജീവി പര്യടനം, ഗ്രാമീണ പര്യടനം , ആത്മീയ പര്യടനം , രാമായണ പര്യടനം , പൈതൃക പര്യടനം എന്നിവയാണ് 13 പര്യടന മേഖലകൾ