വർണവെറിയ്‌ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരായ പോരാട്ടത്തിന്‍റെ ജ്വലിക്കുന്ന ഓർമയാണ് ബ്ലാക് പവർ സല്യൂട്ട്. 1968 ലെ മെക്സികോ ഒളിംപിക്സിൽ പുരുഷ വിഭാഗം 200 മീറ്റർ ഓട്ട മത്സരത്തിൽ ചരിത്ര ജയം നേടിയ ശേഷമാണ് അമേരിക്കൻ താരങ്ങളായ തോമി സ്മിത്തും ജോൺ കാർലോസും ബ്ലാക് പവർ സല്യൂട്ട് നൽകി പ്രതിഷേധമറിയിച്ചത്.
വംശീയ അധിക്ഷേപങ്ങൾ തളർത്താത്ത പോരാട്ടവീര്യത്തിന് മുന്നിൽ ഒടുവിൽ ലോകം തലകുനിച്ചു. 1968 ലെ മെക്സികോ ഒളിംപിക്സിൽ പുരുഷ വിഭാഗം 200 മീറ്റർ ഓട്ടമത്സരം ചരിത്രമാക്കി മാറ്റിയാണ് അമേരിക്കൻ താരങ്ങളായ തോമി സ്മിത്തും ജോൺ കാർലോസും വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. 19.83 സെക്കന്‍റിൽ 200 മീറ്‍റർ പൂർത്തിയാക്കിയ തോമി സ്മിത്ത് ലോകറെക്കോർഡോടെയാണ് സ്വർണമെഡൽ നേടിയത്.
മൂന്നാം സ്ഥാനം കൈവരിച്ച സഹതാരം ജോൺ കാർലോസിനെ ഒപ്പം നിർത്തിയാണ് മെഡൽ സ്വീകരണ വേദിയിൽ ബ്ലാക് പവർ സല്യൂട്ട് നൽകിയത്. ആഫ്രിക്കൻ വംശജരായതിന്‍റെ പേരിൽ അക്കാലമത്രയും തങ്ങൾ നേരിടേണ്ടി വന്ന അധിക്ഷേപങ്ങൾക്കുള്ള ശക്തമായ മറുപടി. കറുത്തവർഗക്കാരന്‍റെ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നതിനായി ഷൂ ഉപേക്ഷിച്ച് കറുത്ത സോക്സ് മാത്രം കാലിൽ അണിഞ്ഞു.
അമേരിക്കൻ ദേശീയ ഗാനം ആലപിക്കുമ്പോൾ ഇരുവരും കറുത്ത ഗ്ലൗസിട്ട മുഷ്ഠി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി തലതാഴ്‌ത്തി നിന്നു. ചടങ്ങ് തീരുവോളം. വർണവെറിയ്‌ക്കെതിരെ പോരാട്ടം നയിച്ച മാർട്ടിംഗ് ലൂഥർ കിംഗ് കൊല്ലപ്പെട്ട അതേ വർഷം തന്നെയായിരുന്നു ബ്ലാക് പവർ സല്യൂട്ടിനും ലോകം സാക്ഷിയായത്. അന്താരാഷ ഒളിംപിക് കമ്മറ്റി പ്രസിഡന്‍റിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇരുവരെയും പുറത്താക്കി.
ഒരിക്കലും വിസ്മരിക്കാനാവാത്ത പോരാട്ടവീര്യത്തെ ലോകം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വംശീയതയ്‌ക്കെതിരെ അണിചേർന്നവർ ബ്ലാക് പവർ സല്യൂട്ടിനെ നെഞ്ചേറ്റി. ഹൃദയപൂർവം……