റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിൽ ചരിത്രം കുറിക്കാൻ അഭയാർത്ഥികളുടെ ടീമും. ആറ് പുരുഷന്മാരും, നാലു വനിതകളും ഉൾപ്പെടുന്ന ടീമാണ് ഒളിംപിക്സിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. അത്‍ലറ്റിക്സിൽ ആറു പേരും നീന്തലിൽ രണ്ടു പേരും മാറ്റുരയ്‌ക്കും.
കലാപഭൂമികളിൽ നിന്നും പലായനം ചെയ്തവർ, ഭീകരാക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ടവർ, ഈജിയൻ കടൽ നീന്തിക്കടന്ന് അഭയം തേടിയവർ ഇങ്ങനെ ജന്മനാട് ഉപേക്ഷിച്ച് വിവിധ രാജ്യങ്ങളിൽ അഭയാർത്ഥികളാകേണ്ടി വന്നവരുടെ സ്വപ്നങ്ങൾ പേറിയാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്‌ക്കാൻ പത്തംഗ സംഘം എത്തുന്നത്. പലായനം ചെയ്യപ്പെട്ടവരുടെ പ്രതിനിധികളായി ആറു പുരുഷന്മാരും നാലു വനിതകളും ഒളിംപിക്സ് പതാകയ്‌ക്ക് കീഴിൽ അണിനിരക്കും.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ നിന്നും ഈജിയൻ കടൽ കടന്ന് ജർമനിയിൽ അഭയം പ്രാപിച്ച യുസ്ര മർദ്ദീനി എന്ന നീന്തൽതാരമാണ് ഏറ്റവും ശ്രദ്ധേയമായ താരം. ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ വടക്കൻ കെനിയയിലെ ദദാബ് – കുകുമ ക്യാമ്പുകളിൽ നിന്നുള്ള അഞ്ച് സുഡാൻ താരങ്ങളും മാറ്റുരയ്‌ക്കും. സിറിയ, എത്യോപ്യ, കോംഗോ എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ താരങ്ങളും ടീമിലുണ്ട്.
അഭയാർത്ഥികളുടെ ദുരിത ജീവിതത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജ്യാന്തര ഒളിംപിക്സ് കമ്മറ്റി ടീമിനെ ഒരുക്കിയത്. ഐക്യരാഷ്‌ട്ര സഭയുടെ മാനദണ്ഡങ്ങൾ പാലിച്ചവരെയാണ് ടീമിൽ ഉൾപ്പെടുത്തിത്. ഇവർക്ക് വേണ്ട പരിശീലന സൗകര്യവും ഒളിംപിക്സ് കമ്മറ്റി ഒരുക്കിയിരുന്നു. ജന്മനാടിന്‍റെ പതാകയോ, ദേശീയ ഗാനമോ ഒന്നുമില്ലെങ്കിലും റിയോ ഡി ജനീറോ അവരെ വരവേൽക്കും…. ഇരു കൈകളും നീട്ടി……..