സൗദി വിഷയത്തിൽ പ്രശ്നപരിഹാരത്തിനായുളള ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി സൗദിയിലെ തൊഴിലാളി ക്യാമ്പുകളിൽ കേന്ദ്രമന്ത്രി വി.കെ.സിംഗ് സന്ദർശനം നടത്തി. തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള നടപടികൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകി.
ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി സൗദിയിലെത്തിയ വിദേശകാര്യ സഹ മന്ത്രി വികെ സിംഗിന്റെ സന്ദർശനം തുടരുകയാണ്. തൊഴിലാളി ക്യാമ്പുകളിലെത്തിയ അദ്ദേഹം പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി. തൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നും പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.
ഫീസ് ഈടാക്കാതെ ഇഖാമ പുതുക്കാനും സ് പോണ്‍സർഷിപ്പ് മാറാതെ തന്നെ മറ്റു കമ്പനികളിൽ ജോലി ചെയ്യാനുള്ള താൽക്കാലിക പെർമിറ്റ് നല്‍കാനും സൗദി തൊഴിൽ മന്ത്രാലയം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും വീട്ടിൽ എത്തുന്നത് വരെയുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് വി.കെ സിംഗ് പറഞ്ഞു.
ഇന്ത്യയിലേക്കുള്ള വിമാനയാത്രാ ചെലവ് സൗദി ഗവണ്മെന്റ് വഹിക്കുമെന്ന് സൽമാൻ രാജാവ് ഉറപ്പ് നൽകിയിട്ടുണ്ട്. ലേബർ ക്യാമ്പിൽ ഭക്ഷണം, മരുന്ന് , ചികിൽസ മറ്റു സൗകര്യങ്ങൾ എന്നിവയും ഏർപ്പെടാക്കും. ദുരിതത്തിലകപ്പെട്ട തൊഴിലാളികൾക്ക് നാളെ മുതൽ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.