ബെയ്ജിംഗ് : എൻ എസ് ജി വിഷയത്തിൽ ഇന്ത്യക്കെതിരെ നിലപാടെടുത്ത ചൈന ദക്ഷിണ ചൈന കടൽ വിഷയത്തിൽ ഭാരതത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നു . ഇക്കാര്യത്തിൽ സഹായം തേടി ചൈനീസ് വിദേശ കാര്യമന്ത്രി വാംഗ് യി ആഗസ്റ്റ് 12 ന് ഭാരതത്തിലെത്തും. സെപ്റ്റംബറിൽ നടക്കുന്ന ജി 20 സമ്മേളനത്തിൽ ഭാരതം എതിർ നിലപാട് സ്വീകരിക്കാതിരിക്കാനാണ് ചൈനയുടെ ശ്രമം.
ദക്ഷിണ ചൈന കടലിൽ ചൈനയുടെ അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നുള്ള അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധിയാണ് ചൈനയ്ക്ക് തിരിച്ചടിയായത്. അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങൾ ചൈനയ്ക്കെതിരെയുള്ള വിധിയെ അംഗീകരിച്ചിട്ടുണ്ട് . ഫിലിപ്പീൻസിന്റെ പരാതിയിലാണ് ട്രിബ്യൂണലിന്റെ വിധി.
എന്നാൽ അന്താരാഷ്ട്ര ട്രിബ്യൂണൽ വിധി തങ്ങളംഗീകരിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട് . ഈ നിലപാടിന് അനുകൂലമായി മറ്റ് രാഷ്ട്രങ്ങളെ കൂടെ നിർത്താനാണ് ചൈനീസ് ശ്രമം. ഐക്യരാഷ്ട്ര സഭയുടെ സമുദ്രനിയമത്തിനനുസൃതമായി കാര്യങ്ങൾ തീരുമാനിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ നിലപാട് . ഇത് തത്വത്തിൽ ചൈനീസ് താത്പര്യത്തിനെതിരാണ് .
ജി 20 സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ചർച്ചയുണ്ടാവുന്നതിനോട് ചൈനയ്ക്ക് താത്പര്യമില്ല . ചർച്ച വേണമെന്ന അഭിപ്രായം ഉയർന്നാൽ ഇന്ത്യ അനുകൂല സമീപനം പുലർത്തരുതെന്നാണ് ചൈനയുടെ ആവശ്യം . .
സെപ്റ്റംബർ 3 ന് ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗിനെ കാണും . ഇതിനു മുന്നോടിയായി അന്താരാഷ്ട്രതലത്തിലുള്ള നിലപാടുകളിൽ സമവായമുണ്ടാക്കാനാണ് ചൈനീസ് വിദേശ കാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് .