ചെന്നൈ : നടൻ കമൽഹാസനെതിരെ പരാതിയുമായി ‘ഉത്തമ വില്ലൻ’ സിനിമയുടെ നിർമാതാക്കളായ ലിംഗുസാമിയും സഹോദരൻ സുബാഷ് ചന്ദ്രബോസും . പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലാണ് കമലിനെതിരെ പരാതി നൽകിയിരിക്കുന്നത് .
2015ൽ പുറത്തിറങ്ങിയ ഉത്തമ വില്ലൻ ചിത്രം രമേഷ് അരവിന്ദാണ് സംവിധാനം ചെയ്തത് . വൻ പ്രതീക്ഷകൾക്കൊടുവിൽ നിർമ്മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഈ ചിത്രം തങ്ങളെ കടക്കെണിയിലാക്കിയെന്നും നിർമ്മാതാക്കൾ പരാതിയിൽ പറയുന്നു. സിനിമയുടെ പരാജയത്തിന് ശേഷം ഈ നിർമാണക്കമ്പനിയുമായി ചേർന്ന് 30 കോടി ബജറ്റിൽ മറ്റൊരു സിനിമയിൽ പ്രവർത്തിക്കുമെന്ന് കമൽ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ലെന്ന് ലിംഗുസാമി ആരോപിച്ചു.
ചിത്രത്തിന്റെ തിരക്കഥ കമൽ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിനായാണ് ലിംഗുസാമിയുടെ തിരുപ്പതി ബ്രദേഴ്സ് കമൽഹാസനെ സമീപിച്ചിരുന്നത്. എന്നാൽ, അദ്ദേഹം മറ്റൊരു നിർമാതാവുമായി കരാർ ഉറപ്പിച്ചു. ‘ഉത്തമ വില്ലൻ’ തങ്ങളെ വലിയ കടക്കെണിയിൽപ്പെടുത്തി. കമൽഹാസൻ എപ്പോഴും തന്റെ ആശയങ്ങൾ മാറ്റാറുണ്ട്.ഒമ്പതുവർഷമായി കമൽ വാക്കുപാലിക്കാതെ മാറിനടക്കുകയാണെന്നും ലിംഗുസാമി പറഞ്ഞു