ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ സജ്ജീകരണങ്ങളുടെ ഭാഗമായി ഭീകരരുടെ ലുക്ക് ഔട്ട് നോട്ടീസുകൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. 8 അൽ-ഖ്വയ്ദ ഭീകരരുടെ ചിത്രവും വിശദാംശങ്ങളുമാണ് പുറത്തുവിട്ടത്. മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
രാജ്യം 70ആം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളിലേക്ക് കടക്കവേ സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഭീകരരുടെ വിശദാംശങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടത്. ഭീകരസംഘടനയായ അൽഖ്വായ്ദ ഭീകരരുടെ ചിത്രങ്ങളും പേരും വിലാസങ്ങളും ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ സഹിതമാണ് ഡൽഹി പൊലീസ് പ്രസിദ്ധപ്പെടുത്തിയത്.
മൊഹമ്മദ് ഷർജീൽ അക്തർ, മൊഹമ്മദ് റെഹാൻ, അബു സുഫിയാൻ, സെയ്ദ് മൊഹമ്മദ് അർഷിയാൻ, സെയ്ദ് മൊഹമ്മദ് സ്സിഷാൻ അലി, സബീൽ അഹമ്മദ്, മൊഹമ്മദ് ഷഹീദ് ഫൈസൽ, മൊഹമ്മദ് ഉമ്മർ എന്നീ ഭീകരരെയാണ് പൊലീസ് തിരയുന്നത്. ഇവരിൽ നാലുപേർ ഝാർഗണ്ഡ് സ്വദേശികളും രണ്ടുപേർ കർണാടകക്കാരും മറ്റുള്ള 3 പേർ ഉത്തർ പ്രദേശ്, ഡൽഹി, തെലങ്കാന സ്വദേശികളുമാണ്.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഡൽഹി പൊലീസിന്റെ 3 വ്യത്യസ്ത ഫോൺനമ്പരുകളിൽ വിവരമറിയിക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ ഈ നിർദ്ദേശങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം വരും നാളുകളിൽ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനഘോഷ ചടങ്ങിൽ പൊതു ജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളും പൊലീസ് നൽകിയിട്ടുണ്ട്.