ന്യൂഡൽഹി: കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിനെ സൈന്യം വധിച്ചതിനേത്തുടർന്നുണ്ടായ കലാപങ്ങൾക്ക് സാമ്പത്തിക സഹായമെത്തിയത് പത്തോളം ബാങ്ക് അക്കൗണ്ട് നമ്പരുകളിലേയ്ക്കെന്ന് എൻ.ഐ.എ കണ്ടെത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഭീമമായ തുകയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുള്ളതെന്ന് എൻ.ഐ.എ കണ്ടെത്തി. അക്കൗണ്ട് നമ്പരുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
താഴ്വരയിൽ കലാപം വളർത്തുന്നതിനായി ഇതു വരെ 24 കോടി രൂപയാണ് ഈ അക്കൗണ്ടുകൾ വഴി മാറിയിട്ടുള്ളത്. ഈ പണത്തിൽ ഏറിയ ശതമാനവും, കശ്മീർ വിഘടനവാദം ഉന്നയിക്കുന്ന തീവ്ര ഗ്രൂപ്പുകളായ ജമാ അത്തെ ഇസ്ലാമി, ആസിയ ആന്ത്രാബിയുടെ നേതൃത്വത്തിലുള്ള ദുക്ത്രൻ ഇ മിലാത് തുടങ്ങിയ സംഘടനകളിലേയ്ക്കാണ് എത്തിയിരിക്കുന്നത്.
ജൂലൈ എട്ടിന് ബുർഹാൻ വാനി കൊല്ലപ്പെട്ടതു മുതൽ ആരംഭിച്ച ആഭ്യന്തര കലാപം ഇപ്പോൾ അഞ്ചാഴ്ച പിന്നിട്ടു. അറുപത്തിയഞ്ചു പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെ സ്ഥിതി ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മൂവായിരത്തോളം സേനാംഗങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തു.