ന്യൂഡൽഹി: കനത്ത മഴയേത്തുടർന്ന് ഡൽഹിയിൽ വാഹനഗതാഗതം അവതാളത്തിലായി. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി അടക്കമുള്ളവർ ഗതാഗതക്കുരുക്കിൽ പെട്ടു. ഡൽഹിയിലെ ഗുരുഗ്രാമിൽ പെയ്ത കനത്ത മഴയേത്തുടർന്നാണ് ഡൽഹി വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും സ്തംഭിച്ചത്.
ജോൺ കെറി ഒരു മണിക്കൂറിലധികം ട്രാഫിക് ജാമിൽ പെട്ടതിനേത്തുടർന്ന് പൊലീസ് സഹായം തേടിയെന്ന് കെറിയോടൊപ്പമുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകൻ സ്റ്റീവ് ഹെർമൻ ട്വീറ്റ് ചെയ്തു.
നഗരത്തിന്റെ പ്രധാന മേഖലകളായ, കശ്മീരി ഗേറ്റ്, ദ്വാരക, മൂൽച്ചന്ദ് ഫ്ലൈ ഓവർ തുടങ്ങിയ ഇടങ്ങളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
ഡൽഹിയുടെ ബിസിനസ് ഹബ് എന്നറിയപ്പെടുന്ന ഗുരുഗ്രാമം മഴക്കെടുതി സ്ഥിരമായി നേരിടുന്ന പ്രദേശമാണ്. കഴിഞ്ഞ മാസം 12 മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. അതേസമയം മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഡൽഹി ഗവണ്മെന്റ് വീഴ്ച്ച വരുത്തിയതായി പരാതികളുണ്ട്. ഹരിയാനയുടെ ഭാഗങ്ങളിൽ നിന്നും ഡൽഹി വഴി മഴവെള്ളം ഒഴുകിപ്പോകുന്ന ഡ്രെയിനേജ് ചാലുകൾ ബ്ലോക്ക് ചെയ്തതായും നേരത്തേ ഹരിയാന സർക്കാർ പരാതി ഉന്നയിച്ചിരുന്നു.
മഴ വീണ്ടും തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകുന്നത്.