ന്യൂഡൽഹി : ഉറി ആക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ കൂടുതൽ പ്രഹരമേറ്റത് ലഷ്കർ ഇ തോയ്ബയ്ക്കെന്ന് റിപ്പോർട്ട് . നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗ്രാമവാസികൾ നൽകിയ വിവരങ്ങളിൽ നിന്നാണ് സർജിക്കൽ സ്ട്രൈക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് . സ്ഫോടനത്തിന്റെയും വെടിവെപ്പിന്റെയും ശബ്ദം കേട്ടെന്നും മൃതശരീരങ്ങൾ ട്രക്കുകളിൽ കടത്തിക്കൊണ്ട് പോകുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട് .
നിയന്ത്രണ രേഖയ്ക്കടുത്ത ധുദ്നിയാൽ ഗ്രാമത്തിലെ ലഷ്കർ ക്യാമ്പിന് നേരേയാണ് ഏറ്റവും വലിയ ആക്രമണം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അൽ – ഹാവി പാലത്തിന് സമീപമുള്ള ഒരു ബഹുനിലക്കെട്ടിടം പൂർണമായി കത്തിയെരിഞ്ഞിട്ടുണ്ട്. കുപ് വാരയിലേക്ക് കടക്കാൻ വേണ്ടി ഭീകരർ എത്തുന്ന അവസാനത്തെ കേന്ദ്രമാണ് അൽഹാവി പാലം. തങ്ങൾ ആക്രമിക്കപ്പെട്ടതായി ലഷ്കർ തീവ്രവാദികൾ പറഞ്ഞതായും ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട് .
ലഷ്കർ നിയന്ത്രിത പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യണമെന്ന സന്ദേശം നൽകിയിരുന്നു . ആവശ്യമായ സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ട പാക് സൈന്യത്തോടുള്ള അമർഷവും ലഷ്കർ തീവ്രവാദികൾ മറച്ചു വച്ചില്ല. ഇന്ത്യക്ക് ഒരിക്കലും മറക്കാനാകാത്ത മറുപടി നൽകുമെന്ന് തീവ്രവാദികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ ആക്രമണം തങ്ങളെ തേടിയെത്തുമെന്ന് ഭീകരർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് കയറുമ്പോൾ മരണം സുനിശ്ചിതമാണെങ്കിലും തങ്ങളുടെ കേന്ദ്രത്തിൽ വന്ന് ആക്രമണം നടത്തുമെന്ന് ഭീകരർ കരുതിയിരുന്നില്ല . പാകധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് തീർത്തും ഞെട്ടലുണ്ടാക്കിയ ആക്രമണമായിരുന്നു ഇന്ത്യയുടേത്.
ലീപ മേഖലയിലെ ലഷ്കർ അധീനതയിലുള്ള ബഹുനിലക്കെട്ടിടം പൂർണമായും തകർക്കപ്പെട്ടതിന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട് .ഖൈരാതി ബാഗിലെ ലഷ്കർ കേന്ദ്രത്തിനു നേരേയും ആക്രമണം നടന്നു. നീലം നദിക്കരയിലുള്ള അത്മുഖാം പ്രദേശത്തെ ലഷ്കർ ക്യാമ്പും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടില്ല.
സർജിക്കൽ സ്ട്രൈക്കിനെപ്പറ്റി പ്രതിപക്ഷ പാർട്ടികളും മറ്റും സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് ദൃക്സാക്ഷികളിൽ നിന്നുള്ള വിവരങ്ങൾ പുറത്ത് വന്നത് . ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഇന്ത്യൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട് .