ഇസ്ളാമാബാദ് : കറാച്ചി – ലാഹോർ വിമാനത്താവളങ്ങളുടെ വ്യോമയാന മേഖലയിൽ യാത്രാവിമാനങ്ങൾ രണ്ടാഴ്ചത്തേക്ക് നിരോധിച്ചു . പാക് വ്യോമസേനയ്ക്ക് പരിശീലനത്തിനായാണ് വ്യോമയാന മേഖല അടച്ചതെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാനിലെ തിരക്കേറിയ വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നത് ആദ്യമായല്ലെങ്കിലും ഇത്രയും ദീർഘമായ കാലാവധിയിലേക്ക് നിരോധനം ഏർപ്പെടുത്തുന്നത് സമീപകാലത്ത് അസാധാരണമാണ്. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിന് ബദലായി പാകിസ്ഥാൻ ആക്രമണത്തിനൊരുങ്ങുമെന്ന സൂചനകൾ നിലനിൽക്കെ പുതിയ സംഭവവികാസങ്ങളെ ജാഗ്രതയോടെയാണ് ഇന്ത്യ കാണുന്നത്. എന്നാൽ ഇത് പാക് വ്യോമസേന എല്ലാ വർഷവും നടത്തുന്ന പരിശീലനം മാത്രമാണെന്ന് എയർ ചീഫ് മാർഷൽ അരൂപ് സാഹ പറഞ്ഞു.
ഒക്ടോബർ 8 മുതൽ 22 വരെയാണ് നിരോധനം. മൂന്ന് ഘട്ടങ്ങളിലായാണ് നിരോധനം നടപ്പാക്കുക . 8-13, 15-20, 22 എന്നീ ദിവസങ്ങളിലാണ് നിരോധനം. അന്താരാഷ്ട്ര വ്യോമസേവനത്തിന് തടസ്സങ്ങളുണ്ടാകാതിരിക്കാൻ ഇതരമാർഗ്ഗം അനുവദിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാന്റെ ആഭ്യന്തര സർവീസിനെ ഇത് ബാധിക്കുമെന്നാണ് നിരീക്ഷണം.