തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിക്ക് ക്രൂര മർദ്ദനം. എംആർഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൂവാർ സ്വദേശി അനിലിനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്‌കാനിംഗ് തീയതി കുറിച്ച് നൽകാൻ അനിൽ ജയകുമാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമേ തീയതി കുറിച്ചു തരാൻ കഴിയുകയുള്ളൂവെന്ന് ജയകുമാരി പറഞ്ഞു. ഇതിന്റെ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാതിൽ ചവിട്ടി തുറന്ന് ഇയാൾ കയ്യിൽ കിടന്നിരുന്ന ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്തിനിടിക്കുകയായിരുന്നു.
ജയകുമാരിയുടെ മുഖത്തെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.