ഇസ്ലാമാബാദ്: ഇന്ത്യ സൂപ്പർപവർ ആകാൻ ശ്രമിക്കുമ്പോൾ പാകിസ്താൻ പാപ്പരത്തം ഒഴിവാക്കാൻ യാചിക്കുകയാണെന്ന് പാക് പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. പാകിസ്താന്റെ ഇന്നത്തെ ഈ സ്ഥിതിക്ക് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു.
അദൃശ്യ ശക്തികൾ തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്ന് തീരുമാനങ്ങൾ എടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ വെറും പാവകളാക്കി മാറ്റുകയും ചെയ്യുന്നതാണ് രാജ്യത്തിന്റെ ഈ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെ വിൽപന ചരക്കാക്കുകയാണ് ഈ സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സർക്കാരിന് കഴിയുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൊട്ടാരങ്ങളിലാണ് സർക്കാർ രൂപീകരിക്കുന്നതെന്നും പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥ ലോബിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമ നിർമാണത്തിന് ബാഹ്യശക്തികളുടെ ഇടപെടലുകൾ എത്രകാലം തുടരുമെന്നും പാക് പ്രതിപക്ഷ നേതാവ് ചോദിച്ചു. 2018-ലും 2024-ലും നടന്ന തെരഞ്ഞെടുപ്പ് അട്ടിമറികളെയും അദ്ദേഹം അപലപിച്ചു. അരക്ഷിതാവസ്ഥയിലൂടെ നീങ്ങുന്ന ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് അറിവില്ലാത്തവരാണ് ഭരണത്തിലിരിക്കുന്നത്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഫസലുർ റഹ്മാൻ ചൂണ്ടിക്കാട്ടി.